മലയാളമണ്ണില്‍ രണ്ടാം സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി കൊച്ചിയില്‍, അരലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി ഒരു കിലോമീറ്ററോളം റോഡ്‌ഷോ നടത്തും. 16-ന് വൈകുന്നേരം ആറ് മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് നിന്ന് ഹോസ്പിറ്റല്‍ റോഡ് വഴി എറണാകുളം ഗസ്റ്റ് ഹൗസ് വരെയാകും റോഡ്ഷോ. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രി താമസിക്കുക.
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം റോഡ് ഷോയില്‍ പങ്കെടുക്കാനെത്തും. അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അരലക്ഷം പ്രവര്‍ത്തകരെ അണിനിരത്തും. പിറ്റേന്ന് രാവിലെ ഏഴിന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും.
പത്ത് മണിയോടെ തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്‌യാഡില്‍ ഇന്റര്‍നാഷനല്‍ ഷിപ് റിപ്പയര്‍ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും.11-ന് എറണാകുളം മറൈൻഡ്രൈവില്‍ സംസ്ഥാന ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. 7,000 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ അറിയിച്ചു. ശേഷം നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങും.