2003 മാര്‍ച്ചില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈൻ, ഇറാഖില്‍ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അല്‍ഔജയില്‍ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗര്‍ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്. അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് .അപ്പോള്‍ സദ്ദാമിന്റെ തലയ്ക്കു വില 25 ദശലക്ഷം ഡോളര്‍ ആണ്.
അലാ നാമിഖിന്റെ സഹോദരനായ ഖൈസ് ആണ് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു വിശിഷ്ടാതിഥി അലയുടെ കൃഷിക്കളത്തില്‍ വരുന്നുണ്ടെന്നു അനുജനെ വിളിച്ചു പറയുന്നത് .അതിഥിക്ക് കൊടുക്കാനായി അപ്പോള്‍ത്തന്നെ കൃഷിക്കളത്തില്‍ നിന്നും വിളഞ്ഞ പഴങ്ങള്‍ എടുത്തുവെച്ചു അലാ. ഇരുള്‍ വീണുതുടങ്ങിയപ്പോള്‍ സഹോദരന്‍ പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും നോക്കി മുഖം ഉറപ്പുവരുത്തിയതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു.അത് സദ്ദാം ഹുസൈനായിരുന്നു !!
ആദ്യം അലാ അല്‍പ്പം പരിഭ്രാന്തനായെങ്കിലും പിന്നീട് സ്‌നേഹത്തോടെ സദ്ദാമിന് ഭക്ഷണം വിളമ്ബി. കൃഷിക്കളത്തില്‍ വിളഞ്ഞ പഴങ്ങള്‍ നല്‍കി. നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. ഓതാന്‍ ഖുര്‍ആന്‍ കൊടുത്തു. പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് ഒളിവില്‍ താമസിപ്പിക്കുന്നതെന്ന് അലാ നാമിഖിനു പുറമേ സഹോദരന്‍ ഖൈസിനും സദ്ദാമിന്റെ വലംകൈയും ബാത്ത് പാര്‍ട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിമിനും മാത്രമേ അറിയാമായിരുന്നുള്ളു.എല്ലാവരും ഇത് രഹസ്യമായി കാത്തു സൂക്ഷിച്ചു.
ഇറാഖിന്റെ ആകാശത്തിനു ചുറ്റും പോര്‍വിമാനങ്ങള്‍ കഴുകന്‍ കണ്ണുകളുമായി സദ്ദാമിനെത്തേടി വട്ടംചുറ്റിയപ്പോള്‍ അലാ തന്റെ മുറ്റത്ത് എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മണ്‍ഗുഹ വെട്ടി.പ്രാണവായു ലഭിക്കാന്‍ ഗുഹയ്ക്കു മുകളില്‍ വിരിഞ്ഞ പൂക്കളുള്ള ചെടിച്ചട്ടികള്‍ വച്ചു മൂടി. സദ്ദാമിനെ ‘റഈസ് ‘ അഥവാ പ്രെസിഡന്‍ഡ് എന്നു തന്നെയാണ് അലാ അപ്പോഴും വിളിച്ചുപോന്നത്. നീണ്ടു ജട കുത്തിയ സദ്ദാമിന്റെ മുടി മുറിക്കുന്നതും താടി ഷേവ് ചെയ്ത് കൊടുക്കുന്നതും സോപ്പ് തേച്ച് കുളിപ്പിക്കുന്നതുമെല്ലാം അലാ നാമിഖ് തന്നെ .അസുഖം വരുമ്ബോള്‍ നാടന്‍ ചികില്‍സ നല്‍കുന്നതും അലാ തന്നെയായിരുന്നു.
എന്നാല്‍ 2003 ഡിസംബര്‍ 13ന് അലയുടെ കൃഷിക്കളത്തിനു മീതെ അമേരിക്കൻ യുദ്ധ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നു.സാറ്റലൈറ്റ് സംവിധാനം അലാ നാമിഖിന്റെ ഫാം ഹൗസിലേക്ക് പട്ടാളത്തിനു വഴികാണിച്ചു. മലിനജല ടാങ്കുകളുടെ രൂപത്തില്‍ കുന്നും മലയും താണ്ടി പട്ടാളവണ്ടികള്‍ കുതിച്ചെത്തി..ഒന്നരലക്ഷം പട്ടാളക്കാര്‍ അലായുടെ കൃഷിയിടം വളഞ്ഞു ,ഹെലികോപ്റ്ററുകള്‍ തലയ്ക്കുമുകളില്‍ ഇരമ്ബിയാര്‍ത്തു. ഇതോടെ അലായ്ക്കും അടി പതറി .. 2003 ഡിസംബര്‍ 13ന് അലാ നാമിഖിന്റെ കൃഷിക്കളത്തിലെ മണ്‍ഗുഹയില്‍ നിന്ന് അമേരിക്കന്‍ ഭടന്മാര്‍ സദ്ദാമിനെ പിടികൂടി.
അതൊരു ചതിയായിരുന്നു- അലാ
തിക്രിത്ത് ഗ്രാമത്തിലെ ആലായുടെ കൃഷിക്കളത്തിലേക്ക് അപൂര്‍വമായി എത്തുന്ന സന്ദര്‍ശകനായിരുന്നു സദ്ദാമിന്റെ വലംകൈയും ബാത്ത് പാര്‍ട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിം. അയാള്‍ കൊണ്ടുവന്ന ചില കടലാസുകള്‍ സദ്ദാം വായിക്കുകയും ഒപ്പ് വയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പഴയൊരു ടേപ്പ്‌റിക്കാര്‍ഡറില്‍ സദ്ദാമിന്റെ പ്രസംഗം റിക്കാര്‍ഡ് ചെയ്ത് പുറത്തു വിട്ടത് പിറ്റേന്ന് ഇറാഖിലെ ജനങ്ങള്‍ കേട്ട് അദ്ഭുതം കൊള്ളുന്നുമുണ്ട്.
എന്നാല്‍ അന്ന് അമേരിക്കൻ പട്ടാളത്തിനു വഴികാട്ടിയായി മുന്നില്‍ നിന്നത് മുഹമ്മദ് ഇബ്രാഹിമായിരുന്നു.എല്ലാം അവസാനിച്ചു. സദാമിന്റെ രഹസ്യ അറ ഉള്‍പ്പടെ അലായുടെ കൃഷിക്കളം അമേരിക്കന്‍ സൈന്യം ഉഴുതു മറിച്ചു. അപ്പോഴും എട്ടുമാസം അതീവശ്രദ്ധയോടെ സംരക്ഷിച്ചുപോന്ന പ്രസിഡന്റ് പരാജയപ്പെട്ട പോരാളിയായി മടങ്ങുന്നതായിരുന്നു അലായെ വേദനിപ്പിച്ചത് .
സദ്ദാമിന് അഭയം കൊടുത്തതിന്റെ പേരില്‍ രണ്ടു വര്‍ഷം അലാ ജയില്‍ ശിക്ഷ അനുഭവിച്ചു.കുപ്രസിദ്ധമായ അബുഗാരിബ് ജയിലിലെ കൊടിയ പീഡനങ്ങള്‍ക്കും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ഇരമ്ബിയ ആഗോള പ്രതിഷേധത്തെത്തുടര്‍ന്ന് ജയില്‍ അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ അലായ്ക്കു മോചനം കിട്ടി. ഓപ്പറേഷന്‍ റെഡ് ഡോണ്‍ എന്നു പേരിട്ടായിരുന്നു സദ്ദാമിനു വേണ്ടി അമേരിക്കയുടെ തിരച്ചില്‍. അലാ നാമിഖ് സജ്ജീകരിച്ച മണ്‍ഗുഹയെ പിന്നീട് അമേരിക്കന്‍ സൈന്യം ‘സ്‌പൈഡര്‍ ഹോള്‍ ‘ എന്നും വിളിച്ചു.