യുഎസില്‍ ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് വിധേയനായ കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് അദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവായ വൈദികന്‍. റവ: ജെഫ് ഹുഡാണ് തന്റെ അനുഭവം പങ്കുവെച്ചത്. കരയില്‍പ്പിടിച്ചിട്ട മത്സ്യത്തെപ്പോലെ അസ്വസ്ഥത കാണിക്കുകയായിരുന്നു സ്മിത്ത് എന്നും അദ്ദേഹം പറഞ്ഞു.
സ്മിത്തിന്റെ വധശിക്ഷ കണ്ട ജയില്‍ജീവനക്കാര്‍ ഭയചകിതരായെന്നും ജെഫ് ഹുഡ് പറഞ്ഞു. “ജയിലിലെ ജീവനക്കാരുടെ മുഖഭാവവും മറ്റും ആകെ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അവരുടെ മുഖത്ത് ഞെട്ടലും അമ്ബരപ്പുമുണ്ടായിരുന്നു. വളരെ പെട്ടെന്ന് കഴിയുന്ന വേദനയില്ലാത്ത മരണമായിരിക്കും എന്നാണ് അവരോട് പറഞ്ഞിരുന്നത്. ഏറ്റവും മാനുഷികമായ മാര്‍ഗ്ഗമാണിതെന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു,” ജെഫ് ഹുഡ് പറഞ്ഞു.
ഏകദേശം 22 മിനിറ്റിന് ശേഷമാണ് സ്മിത്തിന് മരണം സംഭവിച്ചത്. അലബാമയിലെ ഡബ്‌ള്യുസി ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയത്. “ഭയാനകമായ അനുഭവമായിരുന്നു അത്. എന്നെ ഈ രംഗം എന്നും വേട്ടയാടും. സ്മിത്തിന്റെ അവസാന നിമിഷത്തിലെ ചേഷ്ടകള്‍ ഹോളിവുഡ് ചിത്രങ്ങളെ വരെ അനുസ്മരിപ്പിച്ചു,” ജെഫ് ഹുഡ് പറഞ്ഞു. വധശിക്ഷയ്‌ക്കൊരുക്കിയ മുറി ഒരു സിനിമാ സെറ്റ് ആണെന്ന് വരെ തോന്നിപ്പോകുമെന്നും ഹുഡ് കൂട്ടിച്ചേര്‍ത്തു.
1988ല്‍ ഒരു പാസ്റ്ററുടെ ഭാര്യയായ എലിസബത്ത് സെന്നെറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കെന്നത്ത് യൂജിന്‍ സ്മിത്തിന് വധശിക്ഷ ലഭിച്ചത്. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷയ്‌ക്കെതിരെ ജനരോക്ഷം ഉയരുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സഭ, വൈറ്റ് ഹൗസ് വൃത്തങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സ്മിത്തിന്റെ വധശിക്ഷാ രീതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ മനുഷ്യവകാശ കമ്മിറ്റി അധ്യക്ഷന്‍ വോള്‍ക്കര്‍ ടര്‍ക്ക്, യൂറോപ്യന്‍ യൂണിയന്‍, യുഎസ് സിവില്‍ ലിബര്‍ട്ടീസ് സംഘടന പ്രതിനിധികള്‍ എന്നിവരും രംഗത്തെത്തിയിരുന്നു.