ക്ഷേമ പെൻഷൻ മുടങ്ങിയതില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി അടിമാലിയിലെ മറിയക്കുട്ടി .പെട്രോള്‍, ഡീസല്‍ , മദ്യ സെസ് പിരിച്ചത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. 1-4-2022 മുതല്‍ സര്‍ക്കാര്‍ പിരിച്ച സെസില്‍ നിന്ന് പെൻഷൻ നല്‍കാൻ സര്‍ക്കാര്‍ എത്ര വിനിയോഗിച്ചെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അധിക സെസ് ഏര്‍പ്പെടുത്തിയത് സാമൂഹ്യ സുരക്ഷ പെൻഷൻ നല്‍കാൻ എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.മാസപ്പടിയില്‍ നിന്നല്ല ജനങ്ങളുടെ നികുതിയില്‍ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സമരത്തിന് പിന്നാലെ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പരിപാടിയില്‍ പങ്കെടുത്ത മറിയക്കുട്ടിയ്ക്കെതിരെ സിപിഐഎം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, പിണറായി വിജയന്റേതല്ലാതെ അല്ലാത്ത എല്ലാ പാര്‍ട്ടികളുടെയും പരിപാടികളിലും പങ്കെടുക്കുമെന്നാണ് മറിയക്കുട്ടിയുടെ പ്രതികരണം. ഇക്കാര്യം ആദ്യം മുതല്‍ തന്നെ പറഞ്ഞിരുന്നുവെന്ന് മറിയക്കുട്ടി പറഞ്ഞു.