പത്തനംതിട്ട: ഒളിവിലൊന്നും പോകാത്ത രാഷ്ട്രീയ നേതാവാണ് രാഹുല്‍ മാങ്കുട്ടത്തില്‍. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ കൊല്ലത്തെ യുവജനോത്സവ വേദിയിലും ഉണ്ടായിരുന്നു. അങ്ങനെ പൊതു സമൂഹത്തില്‍ നിറഞ്ഞ നേതാവിനെയാണ് പൊലീസ് തീവ്രവാദിയെ പോലെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖ കേസില്‍ അടക്കം പൊലീസ് നോട്ടീസിന് വഴങ്ങി ചോദ്യം ചെയ്യലിന് എത്തിയ നേതാവിനെയാണ് ക്രിമിനലിനെ പോലെ അറസ്റ്റു ചെയ്തു കൊണ്ടു പോയത്.
ഇടുക്കിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന പോകുന്നുണ്ട്. ഈ യാത്രയ്ക്ക് മാധ്യമ ശ്രദ്ധയുണ്ടാകാതിരിക്കാനാണ് രാഹുലിന്റെ അറസ്റ്റ്. സെക്രട്ടറിയേറ്റിലെ ഉന്നതനാണ് ഈ ബുദ്ധിക്ക് പിന്നില്‍. പൊലീസില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ ഓപ്പറേഷൻ അറിഞ്ഞത്. തിരുവനന്തപുരത്ത് നിന്നും രാഹുലിനെ അറസ്റ്റു ചെയ്യാൻ പോയ പൊലീസിന് പോലും എന്തിനാണ് യാത്രയെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് രാഹുലിന്റെ അറസ്റ്റിനാണ് അവര്‍ എത്തിയതെന്ന് പൊലീസും മനസ്സിലാക്കിയത്.
പുലര്‍ച്ചെ നാടകീയ സംഭവങ്ങളാണ് രാഹുലിന്റെ വീട്ടിലെത്തിയത്. അഞ്ചരയോടെ വീടിന്റെ വാതിലിലും ജനലിലും എല്ലാം പൊലീസ് മുട്ടി. ഇതു കേട്ടാണ് വീട്ടുകാര്‍ എണീറ്റത്.സമീപത്തെ നേതാക്കള്‍ എത്തിയപ്പോഴേക്കും അറസ്റ്റു ചെയ്തു കൊണ്ടു പോയി. പൊലീസുമായി എല്ലാ വിധത്തിലും രാഹുല്‍ സഹകരിച്ചു. നിരവധി പൊലീസുകാര്‍ ഓപ്പറേഷന് വേണ്ടി എത്തി. ജീപ്പിലാണ് കൊണ്ടു പോയത്.
സെക്രട്ടറിയേറ്റിലെ പ്രതിഷേധ കേസില്‍ 40 പേര്‍ അറസ്റ്റിലായിരുന്നു. അവര്‍ക്ക് ജാമ്യവും കിട്ടി. അതിന് ശേഷമാണ് രാഹുലിന്റെ അറസ്റ്റ്. ഇത് അസ്വാഭാവികമാണ്. രാഹുലിനെ സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും ഭീകരവാദിയെ പിടിക്കുന്നതുപോലെയുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.