പാര്‍ട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി. കോഴ ആവശ്യപ്പെട്ട കരീം പഴങ്കല്‍, ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട സണ്ണി കിഴക്കരക്കാട്ട് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെൻഡ് ചെയ്തത്. പൊതുജന മദ്ധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രവര്‍ത്തനം നടത്തിയതായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോഴിക്കോട് ഡിസിസി അറിയിച്ചു.
കോഴിക്കോട് മുക്കം കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയൻ നിയമനത്തിനാണ് കോഴ ആവശ്യപ്പെട്ടത്. സംഭവത്തില്‍ കെപിസിസി നിര്‍ദേശ പ്രകാരം എൻ കെ അബ്‌ദുറഹിമാനാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരുപതോളം പേരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കരീം പഴങ്കല്‍ കോഴ ആവശ്യപ്പെടുന്നതിന്റെ ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാസം 12,000രൂപ ഓണറേറിയം ലഭിക്കുന്ന ജോലിക്കായി 50,000 രൂപയാണ് ഇയാള്‍ കോഴ ആവശ്യപ്പെട്ടത്. സധാരണ ഇത്തരം നിയമനങ്ങള്‍ക്ക് വലിയ തുക വാങ്ങാറുണ്ടെന്നും പഞ്ചായത്തിന് പല ആവശ്യങ്ങളുണ്ടെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതും നടപടിയെടുത്തതും.