ട്രാൻസ്ജെൻഡറായ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിയും കൂട്ടാളികളും പിടിയില്‍. ട്രാൻസ്ജെൻഡറായ വെങ്കടേഷ് (റോജ- 35) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്‌കൂളില്‍ അക്കൗണ്ടന്റായ വേദശ്രീ (30), ഇവരുടെ സഹായികളായ രണ്ടു പുരുഷന്മാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലാണ് സംഭവം. വെങ്കടേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പൊലീസ് അന്വേഷണം നടത്തിയത്.
വെങ്കടേഷിനെ കൊലപ്പെടുത്താൻ 18 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് വേദശ്രീ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത്. ഇതില്‍ 4.6 ലക്ഷം രൂപ കൈമാറിയതായി പൊലീസ് പറഞ്ഞു. വെങ്കടേഷിനെ ബീയര്‍ കുടിപ്പിച്ച് മയക്കിയശേഷം ഉറക്കത്തില്‍ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
2014ലാണ് വേദശ്രീയും വെങ്കടേഷും വിവാഹിതരായത്. 2015ല്‍ ഇവര്‍ക്ക് കുഞ്ഞു പിറന്നു. 2019ല്‍, വെങ്കടേഷ് സ്ത്രീയാകാൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും റോജ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. അന്നുമുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്‌കൂളില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വേദശ്രീയെ പിന്നീട് വെങ്കടേഷ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഭര്‍ത്താവില്‍നിന്നു ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ട വേദശ്രീയെ, വെങ്കടേഷ് സ്കൂളിലെത്തി നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് വേദശ്രീയെ സ്കൂള്‍ അധികൃതര്‍ ജോലിയില്‍നിന്നു പുറത്താക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് വെങ്കടേഷിനെ കൊലപ്പെടുത്താൻ വേദശ്രീ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.