നവകേരള സദസ് ബസ് കടന്നുപോകുന്നത് കാണാന്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. തന്റെ ഭര്‍ത്താവ് ബി.ജെ.പി നേതാവായതിനാലാണ് തനിക്കെതിരെ ഈ പ്രതികാര നടപടിയെന്ന് അര്‍ച്ചന ആരോപിച്ചു. സംഭവത്തില്‍ പോലീസിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചു.
കൊല്ലം പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍ അര്‍ച്ചനയാണ് ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡിയിലായിരുന്ന ഏഴ് മണിക്കൂര്‍ വലിയ മാനസിക സംഘര്‍ഷമാണ് അനുഭവിച്ചതെന്നും അര്‍ച്ചന പറയുന്നു. ഭര്‍ത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവകേരള സദസ് ബസ് കടന്നുപോയ വഴിയില്‍ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് അര്‍ച്ചനയുടെ ആരോപണം .
ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന്റെ അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചുവെന്ന് അര്‍ച്ചന ആരോപിക്കുന്നു. വലിയ മാനസിക സമ്മര്‍ദ്ദമാണ് കസ്റ്റഡിയിലെടുത്ത ഏഴ് മണിക്കൂര്‍ അനുഭവിച്ചതെന്നും അര്‍ച്ചന പറഞ്ഞു. മൗലികാവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അര്‍ച്ചന. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
ഡിസംബര്‍ 18ന് രണ്ടാലുംമൂട്ടില്‍ ഭര്‍തൃമാതാവിനൊപ്പമാണ് അര്‍ച്ചന നവകേരള യാത്ര കാണാന്‍ എത്തിയത്. നവകേരള സദസ് കാണാൻ കറുത്ത ചുരിദാര്‍ അണിഞ്ഞെത്തിയതിന് ഏഴ് മണിക്കൂറിലേറെ നേരം പൊലീസ് തടഞ്ഞുവെച്ചെന്നാണ് യുവതിയുടെ പരാതി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലീസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി. അകാരണമായി പൊലീസ് തടഞ്ഞുവെച്ചതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് അര്‍ച്ചന നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.