തൃശൂര്‍: മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സ് ബോര്‍ഡ് എടുത്തുമാറ്റാന്‍ ശ്രമിച്ച തൃശൂര്‍ കോര്‍പറേഷന്‍ നടപടിയെ വിമര്‍ശിക്കുന്ന ബിജെപി തൃശൂര്‍ ജില്ല സെക്രട്ടറി ഡോ. വി.ആതിരയുടെ വീഡിയോ ദേശീയതലത്തില്‍ വൈറലായി. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ബോര്‍ഡുകള്‍ തൊടാതെ, മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബിജെപി ഉയര്‍ത്തിയ ബോര്‍ഡുകള്‍ എടുത്തുമാറ്റിയതിനെയാണ് ഡോ. വി. ആതിര ദേശീയ വാര്‍ത്താഏജന്‍സി എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിക്കുന്നത് .ഇടതടവില്ലാത്ത ഹിന്ദിയിലുള്ള ആതിരയുടെ വിശദീകരണം എളുപ്പത്തില്‍ മനസ്സിലാകുമെന്നതുകൊണ്ട് ഇന്ത്യയുടനീളം ഈ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു.
ഇന്ത്യയിലെ ഏതാണ്ട് എല്ലാം സംസ്ഥാനങ്ങളിലെയും ബിജെപി പ്രവര്‍ത്തകര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.ശക്തമായി പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ വണ്ടിയില്‍ തന്നെ ഇളക്കിക്കൊണ്ടുപോയ ബോര്‍ഡുകള്‍ അതേ സ്ഥലങ്ങളില്‍ തന്നെ കോര്‍പറേഷനെക്കൊണ്ട് തിരിച്ചുസ്ഥാപിച്ച കാര്യവും ആതിര വിശദീകരിക്കുന്നുണ്ട്. തൃശൂരിലെ ബിജെപി പ്രവര്‍ത്തകരുടെ ഫലം കണ്ട പ്രതിഷേധവും ഈ വീഡിയോ പങ്കുവെയ്‌ക്കപ്പെടാന്‍ കാരണമായി.
പ്രതിഷേധം പോലെ തന്നെ ഹിറ്റാണ് പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനവും. ലക്ഷത്തിലധികം വനിതകൾ പങ്കെടുത്ത സംഗമവും, പതിനായിരങ്ങൾ മോദിയെ കാണാൻ അണിനിരന്ന റോഡ് ഷോയും തൃശ്ശൂരിൽ ബിജെപിയുടെയും സുരേഷ് ഗോപിയുടെയും പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നതാണ്. ശോഭന ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെയും, മറിയക്കുട്ടിയെ പോലുള്ള സാധാരണ വനിതകളുടെ പ്രതിനിധികളെയും ഒരേ വേദിയിൽ അണിനിരത്തിയതും ബിജെപിയുടെ വിജയമായി വിലയിരുത്താം.