സംസ്ഥാനനേതൃത്വവുമായി പിണങ്ങി രണ്ടുവര്‍ഷത്തിലേറെയായി നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്ന വി.എം. സുധീരൻ ശനിയാഴ്ച നടന്ന കെ.പി.സി.സി. നിര്‍വാഹകസമിതിയോഗത്തില്‍ പങ്കെടുത്തു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറയാനാണ് വന്നതെന്ന ആമുഖത്തോടെ അദ്ദേഹം ദേശീയനേതൃത്വത്തിനുനേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പറയാനുള്ളത് പാര്‍ട്ടിയില്‍ത്തന്നെയാണ് പറയേണ്ടതെന്നും അത് പാര്‍ട്ടിക്ക് പുറത്ത് വാര്‍ത്തയാവരുതെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ദീപദാസ് മുൻഷി സുധീരനോട് പറഞ്ഞു.
കോര്‍ത്ത് സുധീരനും മാങ്കൂട്ടത്തിലും
താൻ സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ മാങ്കൂട്ടം ഫോണില്‍ സംസാരിച്ചപ്പോള്‍ സുധീരൻ ദേഷ്യം പ്രകടിപ്പിച്ചു. ‘ഫോണ്‍ നിര്‍ത്തൂ രാഹുല്‍, ഞാൻ നെഞ്ചുപൊട്ടിയാണ് പറയുന്നത്’ എന്നായിരുന്നു സുധീരന്റെ പ്രതികരണം. പിന്നീട് യോഗത്തില്‍ രാഹുല്‍ ഇതിന് മറുപടിയും നല്‍കി.സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അമ്മയാണ് വിളിച്ചത്. നെഞ്ചുപൊട്ടിയാണ് അവരും സംസാരിച്ചത്. നെഞ്ചുപൊട്ടിയ വാക്കുകള്‍തന്നെയാണ് താൻ ഫോണിലും കേട്ടത് -രാഹുല്‍ മറുപടി നല്‍കി.
സുധീരന്റെ നിലപാടുകള്‍ ശരിയല്ലെന്ന് മാത്യുകുഴല്‍നാടൻ വിമര്‍ശിച്ചു. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവുമില്ലെന്നും മതേതരമാണ് അതിന്റെ നയമെന്നും തരൂര്‍ ഓര്‍മിപ്പിച്ചു. അയോധ്യയടക്കമുള്ള വിവാദവിഷയങ്ങളില്‍ സംസ്ഥാനനേതാക്കള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.