നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ നടൻ വിജയിന് നേരേ ചെരുപ്പ് എറിയുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാൻ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയ്യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം.
സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെയാളുകള്‍ സംഭവത്തെ അലപപിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നായിരുന്നുവെന്നും ഓരോളോട് ദേഷ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഒട്ടേറെപേര്‍ കുറിച്ചു. നടനെ അപമാനിച്ചയാളെ ഉടനടി കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ഒട്ടേറെ പേര്‍ അഭിപ്രായപ്പെട്ടു.
വിജയും വിജയകാന്തും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമുണ്ട്. പ്രിയ ക്യാപ്റ്റന് ആദരാഞ്ജലി അര്‍പ്പിക്കാൻ എത്തിയപ്പോള്‍ അതിവൈകാരികമായാണ് വിജയിനെ കാണപ്പെട്ടത്.വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും. എസ്.എ ചന്ദ്രശേഖറിന്റെ സംവിധാനത്തില്‍ വിജയകാന്ത് നായകനായ ‘വെട്രി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി വിജയ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്.
ചന്ദ്രശേഖറിന്റെ അഭ്യര്‍ഥനപ്രകാരം വിജയ് യെ കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ വിജയകാന്ത് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 1992-ല്‍ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച ‘നാളെയെ തീര്‍പ്പ്’ എന്ന ചിത്രം പരാജയമായതിന് പിന്നാലെയായിരുന്നു ഇത്. എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം പരാജയമായതിന് പിന്നാലെ അക്കാലത്തെ സൂപ്പര്‍താരമായിരുന്ന വിജയകാന്തിനെ ചന്ദ്രശേഖര്‍ സമീപിച്ചു. വിജയ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
സംഭവത്തെക്കുറിച്ച് ചന്ദ്രശേഖര്‍ തന്നെയാണ് പില്‍ക്കാലത്ത് വെളിപ്പെടുത്തിയത്.ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് വിജയ് യുടെ കരിയറിന് ഊര്‍ജമാകുമെന്ന് താൻ കരുതിയെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. ചിത്രം ചെയ്യാമെന്ന് വിജയകാന്ത് സമ്മതിക്കുകയും ഇരുവരുമൊന്നിച്ച ‘സെന്ധൂരപാണ്ടി’ വൻ ഹിറ്റായി എന്നും ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. വിജയകാന്ത് തന്റെ മകന് വേണ്ടി ചെയ്തത് വലിയൊരു സഹായമായിരുന്നുവെന്നും അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വിജയ് ഉണ്ടാകുമായിരുന്നില്ലെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.