കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകൻ മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയില്‍ നിന്ന് ഇരുവരും അംഗത്വം സ്വീകരിച്ചു. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ദേശീയതക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സി രഘുനാഥ് പ്രതികരിച്ചു. ദേശീയതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ ആഗ്രഹമെന്ന് മേജര്‍ രവിയും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച സി. രഘുനാഥ്, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്.
കെപിസിസി അധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്ന് രഘുനാഥ് അഭിപ്രായപ്പെട്ടിരുന്നു. നേതൃത്വത്തിൻറെ അവഗണനയില്‍ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട വേളയില്‍ സി രഘുനാഥിന്റെ പ്രതികരണം. കോണ്‍ഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ജെപി നദ്ദയുമായു കൂടിക്കാഴ്ചയില്‍ കേരളത്തിലെ വിമുക്തഭടൻമാരും സൈനികരും നേരിടുന്ന പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേജര്‍ രവി അറിയിച്ചിരുന്നു. മേജര്‍ രവിയെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് കടന്നുവരുന്നത് പാര്‍ട്ടിക്ക് സംസ്ഥാനത്ത് കൂടുതല്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.