വളര്‍ത്തുമകള്‍ കാണാതായ സംഭവത്തില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പെണ്‍കുട്ടിയുടെ കാമുകനടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദത്തുപുത്രിയുടെ കാമുകനും ഷിര്‍വ സ്വദേശിയുമായ ഗിരീഷ് (20), കൂട്ടാളികളായ ഷിര്‍വ സ്വദേശികളായ രൂപേഷ് (22), ജയന്ത് (23), മേജൂര്‍ സ്വദേശി മുഹമ്മദ് അസീസ് എന്നിവരാണ് അറസ്റ്റിലായത്. ലീലാധര്‍ ഷെട്ടിയുടെ ദത്തുപുത്രിയോടൊപ്പം കാസര്‍കോട് ജില്ലയിലെ കുമ്ബളയില്‍ നിന്നാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ലീലാധര്‍ ഷെട്ടിയും (68) ഭാര്യ വസുന്ധരയും 16 വര്‍ഷം മുമ്ബ് പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16-ന് പെണ്‍കുട്ടിയെ കാണാതായി. പെണ്‍കുട്ടിയെ കാണാതായതില്‍ മനംനൊന്ത് ലീലാധര്‍ ഷെട്ടിയും ഭാര്യയും അന്നുരാത്രി വീട്ടില്‍ തൂങ്ങിമരിച്ചെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കും ആളെ കാണാതായതിനും കൗപ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു.
പ്രതി ഗിരീഷിനെതിരെ പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗിരീഷിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും പോക്‌സോ ചുമത്തി. എസ്പി ഡോ. അരുണ്‍ കെ, എഎസ്പി സിദ്ധലിംഗപ്പ, കാര്‍ക്കള ഡിവൈഎസ്പി അരവിന്ദ കല്ലഗുജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. കൗപ് പിഎസ്‌ഐ അബ്ദുള്‍ ഖാദറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.