വിവാദ പ്രസ്താവനയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനമില്ലെന്ന് മെലോനി പറഞ്ഞു. ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂര്‍ണമായി പൊരുത്തപ്പെടുന്നില്ല. ശരീഅത്ത് നിയമം ഇറ്റലിയില്‍ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജോര്‍ജിയ മെലോണി വ്യക്തമാക്കി.
ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയുടെ മൂല്യങ്ങളും അവകാശങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. നമ്മുടെ നാഗരികതയുടെ മൂല്യങ്ങള്‍ വ്യത്യസ്തമാണെന്നും ജോര്‍ജിയ മെലോണി ചൂണ്ടിക്കാട്ടി. റോമില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെലോണി.
രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം ഇറ്റലിയില്‍ അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സര്‍ക്കാരാണ് 45കാരിയായ ജോര്‍ജിയ മെലോണിയുടേത്. ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) നേതാവായ മെലോണിയുടെ ആരാധ്യപുരുഷൻ ഇറ്റാലിയൻ ഏകാധിപതിയും ഫാഷിസത്തിന്റെ സ്ഥാപകനുമായ മുസോളിനിയാണ്. മുസ്‌ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചു പുലര്‍ത്തുന്ന മെലോണി വലിയ വേദികളിലൊക്കെ തന്റെ തീവ്ര നിലപാടുകള്‍ തുറന്നു പറയാറുണ്ട്.
2018ലെ പൊതു തെരഞ്ഞെടുപ്പില്‍ നാല് ശതമാനം വോട്ട് മാത്രമാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടിക്ക് നേടാനായത്.എന്നാൽ പിന്നീട് ഈ നാല് ശതമാനം പിന്തുണയില്‍ നിന്ന് 25 ശതമാനത്തിലേക്ക് പാര്‍ട്ടിയെ എത്തിക്കുന്നതില്‍ മെലോണി വിജയിച്ചതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ വ്യക്തമായി തന്നെ വോട്ടര്‍മാരോട് പറഞ്ഞിരുന്നു.
‘എല്‍ജിബിടിക്കൊപ്പമല്ല, യഥാര്‍ത്ഥ കുടുംബങ്ങള്‍ക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാര്‍ത്ഥ്യത്തിനൊപ്പമാണ്. ലൈംഗിക ന്യൂനപക്ഷവാദത്തിനൊപ്പമല്ല. ഇസ്ലാമിക ഭീകരര്‍ക്കൊപ്പമല്ല. ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കൊപ്പമാണ്. കുടിയേറ്റക്കാര്‍ക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാര്‍ക്കൊപ്പമാണ്. ആഗോള സാമ്ബത്തിക ആശങ്കകള്‍ക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്ബത്തിക ഭദ്രതയ്ക്കൊപ്പമാണ്. ‘ ഇതാണ് തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രസംഗത്തിനിടെ മെലോനി പറഞ്ഞത്.
ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എല്‍ജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണള്‍ഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാല്‍പത്തിയഞ്ചുകാരിയായ മെലോനി. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും. 15 വയസ്സു മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതല്‍ റോമിലെ നൈറ്റ്ക്ലബ് ബാറുകളില്‍ മദ്യം വിളമ്ബുന്ന ജോലിയും പിന്നീട് മാധ്യമ പ്രവര്‍ത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്.