കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകള്‍ യൂട്യൂബിലെ ഹീറോ. 4.98 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. മിക്ക വീഡിയോയും നല്ല രീതിയില്‍ തന്നെ ആളുകള്‍ കണ്ടതുമാണ്. സോഷ്യല്‍ മീഡിയാ ഇൻഫ്‌ളുവൻസര്‍ എന്ന നിലയിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോര്‍ട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്ബാണ്. അതും 32,000 പേര്‍ കണ്ടുവെന്നതാണ് വസ്തുത.
മെയ്‌ക്കപ്പ് വീഡിയോയായിരുന്നു അത്. പട്ടിയും അതിലുണ്ട്. റെമ്ബൂട്ടാൻ കൃഷിയില്‍ നിന്നുള്ള വിളവെടുപ്പും വീഡിയോ ആക്കി ഇട്ടിട്ടുണ്ട്. സ്ഥിരമായ വീഡിയോ ഇടുന്ന സ്വഭാവമില്ല. മാസത്തില്‍ ഒന്ന് എന്ന രീതിയിലാണ് കുറച്ചു നാളായി വീഡിയോ ഇട്ടിരുന്നത്. മുമ്ബിട്ട ചില വീഡിയോകള്‍ വലിയ രീതിയില്‍ വൈറലായിരുന്നു.
വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. കുട്ടിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോ ആണ് പോസ്റ്റ് ചെയ്തതെന്നാണ് സൂചന.
ഇൻസ്റ്റഗ്രാമില്‍ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ താരമായ അനുപമയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഈ അടുത്ത കാലത്ത് യൂട്യൂബില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്നും സൂചനയുണ്ട്. ഇതെല്ലാം തട്ടിക്കൊണ്ടു പോകല്‍ തിരക്കഥയിലേക്ക് കാര്യങ്ങളെത്തിത്തുവെന്നും സൂചനയുണ്ട്.
നവംബര്‍ 27നു വൈകിട്ടാണു വെള്ള കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയും ചെയ്തു. കുട്ടിയുമായി കൊല്ലം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡ് വരെയെത്തിയ നീല കാര്‍ കസ്റ്റഡിയിലെടുത്തു. വെള്ള കാര്‍ പത്മകുമാറിന്റെ ചാത്തന്നൂരിലെ ഇരുനില വീട്ടില്‍ കണ്ടെത്തി. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.