തിക്കിലും തിരക്കിലും നാലുപേര്‍ മരിക്കാനിടയായ ഗാനനിശയ്ക്ക് പൊലീസ് സുരക്ഷയാവശ്യപ്പെട്ട് കുസാറ്റ് സ്കൂള്‍ ഒഫ് എൻജീനിയറിംഗിന്റെ പ്രിൻസിപ്പല്‍ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. ഇന്നലെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും മുമ്ബ് കത്ത് പുറത്തുവന്നു. പ്രിൻസിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു വെള്ളിയാഴ്ചയാണ് രജിസ്ട്രാര്‍ ഡോ.വി.മീരയ്ക്ക് കത്തു നല്‍കിയത്. ശനിയാഴ്ചയായിരുന്നു പ്രോഗ്രാം.
മുൻ വര്‍ഷങ്ങളിലുംപൊലീസ് സംരക്ഷണം ഇല്ലാതെയായിരുന്നു ഫെസ്റ്റുകള്‍ നടന്നിരുന്നത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം അടിക്കടി ഉണ്ടാവുന്ന ക്യാമ്ബസില്‍ പ്രോഗ്രാമുകള്‍ക്ക് അനുമതി കൊടുക്കാൻ പൊലീസ് താല്പര്യം കാട്ടാറില്ല. വിദ്യാര്‍ത്ഥികള്‍ അതു ഗൗനിക്കാറുമില്ല. രേഖാമൂലം സുരക്ഷ ആവശ്യപ്പെട്ടില്ലെന്നാണ് ദുരന്തത്തിനുശേഷം പൊലീസ് വെളിപ്പെടുത്തിയത്. പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നെന്നാണ് വൈസ് ചാൻസലര്‍ വിശദീകരിച്ചത്.
അതേസമയം, ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയില്‍കാമ്ബസ് പരിപാടികളുടെ ചുമതലയുള്ള യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ. ബേബിയെ ഉള്‍പ്പെടുത്താനുള്ള നീക്കം വിവാദമായി. ടെക് ഫെസ്റ്റിന്റെ വീഴ്ചയ്ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ തന്നെ അന്വേഷണത്തിന്റെ താക്കോല്‍ ഏല്പിക്കുന്നുവെന്നാണ് പരാതി. അതേസമയം പൊലീസ് സുരക്ഷ ഉറപ്പാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ. ബേബിയെ മാറ്റിനിർത്തിയാകണം അന്വേഷണം എന്നും കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറല്‍ സെക്രട്ടറി ആൻസൻ പി. ആന്റണി ആവശ്യപ്പെട്ടു.