മലപ്പുറം സ്വദേശിനികളായ ലെസ്ബിയൻ പങ്കാളികള്‍ സുമയ്യ ഷെറിനും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഫീഫയുടെ മാതാപിതാക്കളില്‍ നിന്നും കൂട്ടാളികളില്‍നിന്നും പൊലീസ് സംരക്ഷണം തേടി ഇരുവരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്.പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍, കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കാണ് കോടതിയുടെ നിര്‍ദേശം.
അഫീഫയെ വീട്ടുകാര്‍ വീണ്ടും തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിനല്‍കിയത് . സര്‍ക്കാരിന്‍റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാട് തേടിയ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാൻ മാറ്റി. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ കുടുംബം ബലം പ്രയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നു.
മജിസ്ട്രേറ്റ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുമതി നല്‍കിയിട്ടും തന്‍റെ ലെസ്ബിയൻ പങ്കാളി ഹഫീഫയെ, കുടുംബം തടങ്കലില്‍ വെച്ചതിനിതിരെ സുമയ്യ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന സുമയ്യ ഷെറിനും ഹഫീഫയും തമ്മില്‍ രണ്ട് വര്‍ഷമായി സൗഹൃദത്തിലാണ്. ഇക്കഴിഞ്ഞ ജനുവരി 27ന് ഇരുവരും വീട് വിട്ട് ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതോടെ ഹഫീഫയുടെ പിതാവ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കി.
എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം മലപ്പുറം മജിസ്ട്രേറ്റ് കോടതിയില്‍ ഇരുവരും സ്വമേധയാ ഹാജരായി പ്രായപൂര്‍ത്തി ആയതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ഇരുവരും വാങ്ങുകയും ചെയ്തു. എറണാകുളത്ത് എത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ഒരുമിച്ച് കഴിയവെ കഴിഞ്ഞ് മെയ് 30ന് വീട്ടുകാരെത്തി അഫീഫയെ ബലമായി കൊണ്ടുപോയി എന്നായിരുന്നു സുമയ്യയുടെ ആരോപണം.