കേരളത്തിലെ വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷിയിടങ്ങളും ഭവനങ്ങളും ഇതര നിര്‍മ്മിതികളും കരുതല്‍ മേഖലയില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പാക്കാന്‍ ബഫര്‍സോണ്‍ ഉന്നതാധികാര രാഷ്‌ട്രീയ നയരൂപീകരണ സമിതി രൂപീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി.
കത്തിലെ പ്രധാന നിർദ്ദേശങ്ങൾ
പിഴവുകളില്ലാതെ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലേ ഏപ്രില്‍ 26 ലെ സുപ്രീംകോടതിവിധി കേരളത്തിനു പൂര്‍ണ ആശ്വാസം പകരുകയുള്ളൂ. സമിതി രൂപീകരണം അനിവാര്യമാണ്. സമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിസ്‌ഥിതി, കൃഷി, തദ്ദേശസ്വയംഭരണം,റവന്യൂ, വനം വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന ഒരു ഉദ്യോഗസ്‌ഥ സമിതിയും രൂപീകരിക്കണം.വനവിസ്‌തൃതി വ്യാപിപ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് ഉദ്ദേശമില്ലാത്തിടത്തോളം കാലം ഒരിഞ്ചുഭൂമി പോലും ഇനി വനമാക്കേണ്ടതില്ലെന്നും ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.