ഏഥൻസ്: 17 കാരിയായ ഗ്രീക്ക് കാമുകിയെ കൊലപ്പെടുത്തിയ പാക് അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ്. മുനാസിഫ് ആശാൻ എന്ന 23 -കാരനാണ് ഏഥൻസിലെ ജോയിന്റ് ജൂറി കോടതിയാണ് ശിക്ഷ വിധിച്ചത്. വഴക്കിനിടയില്‍ പെണ്‍കുട്ടി പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഗ്രീസ് ടൈസ് റിപ്പോര്‍ട്ട് ചെയ്തു.
പടിഞ്ഞാറൻ ഏഥൻസിലെ പെരിസ്റ്റേരി പരിസരത്തുള്ള വീട്ടിലാണ് നിക്കോലെറ്റയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കാമുകി പ്രതിയോട് ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി കോടതിയില്‍ മൊഴി നല്‍കിയത്.
ഗ്രീക്ക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് യുവാവും പെണ്‍കുട്ടിയും ഒന്നരവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഇരുവരും ഒരു ദിവസം വഴിക്കിട്ടു. ഇതിനിടയില്‍ പെണ്‍കുട്ടി പ്രവാചകനെതിരെ ശാപവാക്കുകള്‍ പറയാൻ തുടങ്ങി. ആ സമയത്ത് യുവാവ് അവളുടെ തലയില്‍ പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. എന്നാല്‍ അവള്‍ അതിനോട് പ്രതീകരിച്ചില്ല. പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു. രാജ്യം വിടാനും ഇയാള്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിവിധി കേട്ട് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് കോടതി മുറിക്കുള്ളില്‍ വെച്ച് കൊലയാളിയെ മര്‍ദ്ദിക്കാൻ ശ്രമം നടത്തി. പാക് അഭയാര്‍ത്ഥിയുമായുള്ള ബന്ധത്തിന് മാതാപിതാക്കള്‍ എതിരായിരുന്നു. മുനാസിഫ് ആശാനുമായി ബന്ധം വേര്‍പെടുത്താൻ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്ബ് ഇതിനപറ്റി കുടുംബവുമായി സംസാരിക്കുകയും ചെയ്തിരുന്നു. മുനാസിഫ് ഒന്നിലധികം തവണ വധഭീഷണി മുഴക്കിയിരുന്നതായി പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
പോസ്റ്റ്‌മോര്‍ട്ടം ഫലങ്ങള്‍ അനുസരിച്ച്, പാക് യുവാവ് കാമുകിയെ കൈകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മകളെ കൊന്നയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുനാസിഫിന്റെ കൈവശം വ്യത്യസ്ത ജനനത്തീയതികളും പേരുകളും അടങ്ങുന്ന നിരവധി തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു.