പനമ്ബിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാകത്തില്‍ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്. താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആണ്‍സുഹൃത്ത് ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചെന്നും, ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയത് കൊണ്ട് തന്നെ ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി.
ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു. ‘ഗർഭിണിയായത് ആണ്‍സുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി. ആണ്‍ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാല്‍ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആണ്‍സുഹൃത്ത് തയ്യാറായില്ല’, യുവതി പൊലീസിനോട് പറഞ്ഞു.
അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്നായിരുന്നു യുവതി പറഞ്ഞത്. കുഞ്ഞ് കരഞ്ഞാല്‍ പുറത്ത് കേള്‍ക്കാതിരിക്കാൻ വായില്‍ തുണി തിരുകിയിരുന്നുവെന്നും, എട്ട് മണിയോടെ അമ്മ വാതിലില്‍ മുട്ടിയപ്പോള്‍ പരിഭ്രാന്തിയിലായ താൻ കയ്യില്‍ കിട്ടിയ കവറില്‍ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും യുവതി പറഞ്ഞു.