മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക്കും സ്വകാര്യ കരിമണല്‍ കമ്ബനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടില്‍ വിശദാന്വേഷണം ശുപാർശചെയ്ത് കേരള രജിസ്ട്രാർ ഓഫ് കമ്ബനി (കേരള ആർ.ഒ.സി.). സി.എം.ആർ.എലിന്റെ 2016-17 മുതല്‍ തുടർച്ചയായി മൂന്നുവർഷത്തെ കണക്കുകള്‍ പരിശോധിച്ചു. അതില്‍ വീണയ്ക്കും അവരുടെ കമ്ബനിക്കും പ്രത്യേകമായി പണം നല്‍കിയതായി കണ്ടെത്തി.
96 ലക്ഷം രൂപയാണ് വീണയ്ക്കുമാത്രം നല്‍കിയത്. ഇതിനായി വീണയോ അവരുടെ കമ്ബനിയോ പ്രത്യേകിച്ച് ഒരുസേവനവും സി.എം.ആർ.എലിന് നല്‍കിയിട്ടില്ല. കൃത്യമായ വിവരങ്ങളോ രേഖകളോ നല്‍കുന്നതിനും കഴിഞ്ഞിട്ടില്ല. നല്‍കിയ വിവരങ്ങള്‍ അവ്യക്തമാണ്. ആരോപണം ഉയർന്ന സാഹചര്യത്തില്‍ വീണയും അവരുടെ കമ്ബനിയുമായുള്ള സി.എം.ആർ.എലിന്റെ ഇടപാടുകള്‍ വിശദമായി പരിശോധിക്കണം. സി.എം.ആർ.എല്‍, കെ.എസ്.ഐ.ഡി.സി., എക്സാലോജിക് എന്നീ കമ്ബനികളുടെ കണക്കുകളും പരിശോധിച്ചാലോ സത്യങ്ങളും വസ്തുതകളും ബോധ്യപ്പെടൂ. അതിനാല്‍ വിശദാന്വേഷണം വേണമെന്നും കേരള ആർ.ഒ.സി. ശുപാർശചെയ്തു.
സി.എം.ആർ.എലിന്റെ ഇടപാടുകള്‍ വിലയിരുത്തിയുള്ള റിപ്പോർട്ടാണ് കേരള ആർ.ഒ.സി. നല്‍കിയത്. സി.എം.ആർ.എല്‍. കേരളത്തില്‍ രജിസ്റ്റർചെയ്ത കമ്ബനിയാണ്. ആ നിലയ്ക്കാണ് വിഷയം അവർ അന്വേഷിച്ചതും. നേരത്തേ എക്സാലോജിക്കിനെതിരേ കർണാടക ആർ.ഒ.സി.യും റിപ്പോർട്ട് നല്‍കിയിരുന്നു. എക്സാലോജിക് കർണാടത്തില്‍ രജിസ്റ്റർചെയ്ത കമ്പനിയായതിനാലാണ് അവർ വിഷയം പരിശോധിച്ചത്.