മലപ്പുറത്ത് യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടിയ സംഭവത്തില്‍ യുവതി പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പെരുവള്ളൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് 15 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. താൻ ഗര്‍ഭിണിയാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ പണം ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായാണ് യുവാവ് 50000 രൂപ നല്‍കിയത്. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇപ്പോഴിതാ യുവതിയും സുഹൃത്തും പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. തിരൂരങ്ങാടിക്ക് സമീപം കൊളപ്പുറത്തുള്ള ഹോട്ടലില്‍ വച്ചാണ് പണം കൈമാറിയത്. യുവതിയും സുഹൃത്തും പണം വാങ്ങി പോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
വയനാട് സ്വദേശി ജൂമൈല, സുഹൃത്ത് അര്‍ഷാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി പൊലീസാണ് കേസെടുത്തത്. ബാക്കി പണം തരാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.