കളമശ്ശേരി സ്‌ഫോടനത്തില്‍ ക്രിസ്ത്യൻ തീവ്രവാദ സംഘടനായ ‘കാസ’യുടെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിൻ ചെറിയ മീനല്ലെന്നും അദ്ദേഹം പറഞ്ഞു. ‘മാര്‍ട്ടിൻ ചെറിയ മീനല്ല. കളമശ്ശേരി സ്‌ഫോടനത്തില്‍ ഇസ്രായേല്‍ അനുകൂലികളായ സംഘി കാസ തീവ്രവാദികളുടെ ബന്ധം അന്വേഷിക്കുക’-റിജില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.”സമൂഹത്തില്‍ കലാപാന്തരീക്ഷം ഉണ്ടാക്കാൻ നിരന്തരമായി ശ്രമിക്കുന്ന മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയ കളമശ്ശേരി സ്‌ഫോടവുമായി ബന്ധപ്പെട്ട് എന്റെ പേരും ഉപയോഗിച്ച് വ്യാജവാര്‍ത്ത കൊടുത്തിരുന്നു. വാര്‍ത്ത പിന്നീട് ആ ശവംതീനിയായ പരമ…. മുക്കിയിട്ടുണ്ട്. വാര്‍ത്ത മുക്കിയാലും നിയമനടപടിയുമായി മുന്നോട്ടുപോകും”-റിജില്‍ വ്യക്തമാക്കി.
റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം ട്രിഗര്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് മാര്‍ട്ടിൻ പൊലീസിന് മുന്നില്‍ ഹാജരാക്കിയത്. താൻ തന്നെയാണ് സ്ഫോടനത്തിന് പിന്നിലെന്നും തെളിവ് പക്കലുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. സഭയോടുള്ള വിരോധം മൂലമാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് തന്നെയാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കിട്ടിയിട്ടുണ്ടോ എന്നതാണ് ഇനി പൊലീസിന് കണ്ടെത്താനുള്ളത്.