കേരളത്തില്‍ ഇസ്‌ളാം മതത്തിന്റെ സ്വാധീനവും, ചരിത്രവും പ്രധാന്യവും വിനോദ സഞ്ചാരികള്‍ക്ക് വിവരിച്ച് നല്‍കാന്‍ കേരളാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍ നോട്ടത്തില്‍ മൈക്രോ സൈറ്റ് തെയ്യാറാകുന്നു. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 93.8 ലക്ഷം അനുവദിച്ചതായി ‘ ദ ഹിന്ദുവിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ ഭർത്താവും ടൂറിസം വകുപ്പും മന്ത്രിയുമായ മുഹമ്മദ് റിയാസ് ആണ് ഈ നീക്കത്തിന് പിന്നിലെന്ന് വിവിധ കോണുകളിൽ നിന്ന് ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞു. പാടെ തകർന്നു നിൽക്കുന്ന സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ ഇത്തരത്തിൽ ഒരു കോടിയോളം രൂപ ഒരു മതത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ടൂറിസം പ്രമോഷന് വേണ്ടി വെബ്സൈറ്റ് തയ്യാറാക്കുന്നതിൽ വിമർശനം രൂക്ഷമാകുകയാണ്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ചുവടെ.
ഏഴാം നൂറ്റാണ്ടു മുതല്‍ ആരംഭിക്കുന്ന കേരളത്തിലെ ഇസ്ലാം മതത്തിന്റെ ചരിത്രം വിവരിക്കുന്ന ഡിജിറ്റല്‍ പ്രൊഡക്ഷനാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പുരാതന മുസ്‌ളീം ദേവാലയങ്ങള്‍, അവയിലെ വാസ്തു വിദ്യ, മുസ്‌ളീം മത വിശ്വാസികളുടെ ജീവിത ശൈലി, സംസ്‌കാരം, അവരുടെ തനതു കലാരൂപങ്ങള്‍ ഉല്‍സവങ്ങള്‍ ഇവയെക്കുറിച്ചെല്ലാമുളള വിവരണം ഈ മൈക്രോസൈറ്റില്‍ ഉണ്ടായിരിക്കും. ആറ് അധ്യായങ്ങളായിട്ടായിരിക്കും ഇവയെല്ലാം പ്രതിപാദിക്കുന്നത്.
കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്കുവഹിച്ചമതമാണ് ഇസ്‌ളാം. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു വിരല്‍തുമ്പില്‍ ലഭ്യമാകുന്നത് വിനോദസഞ്ചാരികള്‍ക്ക് വളരെയേറെ ഗുണം ചെയ്യുമെന്നാണ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മതപണ്ഡിതര്‍, ചരിത്രകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ എന്നിവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നില്‍ ഇത് വലിയ പങ്ക് വഹിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.