കൊച്ചി ലുലു മാളില്‍ ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്താന്‍ പതാക പ്രദര്‍ശിപ്പിച്ചെന്ന വിദ്വേഷ പ്രചാരണത്തില്‍ ബലിയാടായി ജീവനക്കാരി. ലുലു മാള്‍ മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ മാനേജര്‍ ആതിര നമ്ബ്യാതിരിക്കാണ് തീവ്രഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യങ്ങളില്‍ നടത്തിയ വ്യാജപ്രചാരണത്തെത്തുടര്‍ന്ന് ജോലി നഷ്ടമായത്. ലുലു ഗ്രൂപ്പിനൊപ്പം 2014 മുതല്‍ ജോലി ചെയ്യുകയായിരുന്നു ആതിര.
ജോലി നഷ്ടമായ കാര്യം ആതിര തന്നെയാണ് വെളിപ്പെടുത്തിയത്. ”സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണം ഒരാളുടെ സത്യസന്ധതയെയും ഉപജീവനത്തെയും നശിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. ഒരു ദശാബ്ദം മുഴുവന്‍ പൂര്‍ണമായും ഒരു കമ്ബനിക്കായി സമര്‍പ്പിച്ചശേഷം ഒരടിസ്ഥാനവുമില്ലാത്ത വ്യാജപ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലെ സെന്‍സേഷണലിസവും കാരണം ഒരു ദിവസം ജോലി ഇല്ലാതാവുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നു,” ആതിര ലിങ്ക്ഡ് ഇന്‍ പേജില്‍ കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ വന്ന വ്യാജ പോസ്റ്റ് തന്നെയും കമ്ബനിയെയും ഒരുപോലെ ബാധിച്ചെന്ന് ആതിര പറഞ്ഞു. ”ലുലു മാളില്‍ ഇന്ത്യൻ പതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്താൻ പതാക വച്ചുവെന്ന വാര്‍ത്ത തീര്‍ത്തും തെറ്റായിരുന്നു. അത് എന്നെയും കമ്ബനിയെയും ഒരുപോലെ ബാധിച്ചു. നിര്‍ഭാഗ്യവശാല്‍ കമ്ബനിക്ക് എന്നെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. പക്ഷേ അത് ഞാൻ നിരസിക്കുകയും രാജിവയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു,” ആതിര പറഞ്ഞു.
”ഒരു കമ്ബനി അതിന്റെ പ്രശസ്തിയും സമഗ്രതയും വിലമതിക്കുന്നതുപോലെ, ഈ രാജ്യത്തെ പൗരയെന്ന നിലയില്‍, ഞാന്‍ എന്റെ രാജ്യത്തോട് അഗാധമായ സ്‌നേഹം പുലര്‍ത്തുന്നു, അതിന്റെ ബഹുമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയാറാണ്. ഇതൊരു വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞതുകൊണ്ടോ അല്ലെങ്കില്‍ ഇതുപോലൊരു പോസ്റ്റുകൊണ്ടോ എന്റെ പ്രതിച്ഛായയും വര്‍ഷങ്ങളായുള്ള സമര്‍പ്പണവും നേട്ടങ്ങളും തിരികെ സ്ഥാപിക്കാനാവില്ല.”
“വിദ്വേഷപ്രചാരണത്തില്‍നിന്ന് ആളുകളുടെ കരിയറും ജീവിതവും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാൻ അഭ്യര്‍ഥിക്കുകയാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി നമുക്ക് ഒരുമിച്ചു നില്‍ക്കാം. എന്റെ നഷ്ടം ഒരു നഷ്ടം തന്നെയാണ്, ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ ഇനി ആര്‍ക്കുമെതിരെയുമുണ്ടാകരുത്. ജീവിതത്തെ നശിപ്പിക്കുന്ന മറ്റ് സന്ദേശങ്ങള്‍ പോലെ തന്നെ ഈ സന്ദേശവും വൈറലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു!,” എന്നും ആതിര ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു.
ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശം ഉള്‍ക്കൊണ്ട് ലുലു മാളില്‍ ഒരുക്കിയ അലങ്കാരത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നത്. ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തിലും വലുപ്പത്തിലും പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചെന്നായിരുന്നു വ്യാജപ്രചാരണം. ക്രിക്കറ്റ് ലോകകപ്പില്‍ മത്സരിക്കുന്ന എല്ലാ ടീമുകളുടെയും പതാകകള്‍ മാളില്‍ സ്ഥാപിച്ചിരുന്നു. ഇതിനൊപ്പമായിരുന്നു ഇന്ത്യയുടെയും പാകിസ്താന്റെയും പതാകകളുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പതാകയ്ക്കും മുകളിലായിട്ടാണ് പാകിസ്താന്‍ പതാക സ്ഥാപിച്ചതെന്നായിരുന്നു ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥൻ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചത്.