മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിക്ക് 100 വർഷം തടവ്.മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് നൂറ് വർഷം തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂർ ഫസ്റ്റ് ട്രാക്ക് ആൻഡ് സ്പെഷ്യൽ കോടതിയുടെയാണ് വിധി. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്.
രണ്ടാം ക്ലാസിലെ ഗാന്ധിജിയെ കുറിച്ചുള്ള ഭാഗമാണ് സംഭവം പുറത്തുവരാൻ കാരണം. രണ്ടാം ക്ലാസ് പാഠഭാഗത്തിൽ ഗാന്ധിജിയെ കുറിച്ച് പറഞ്ഞു കൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ അടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പീഡനത്തിന് ഇരയായ കുട്ടിയുടെ സഹോദരിയേയും പ്രതി പീഡിപ്പിച്ചിരുന്നു. കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം. കേസിൽ എട്ട് വയസ്സുകാരിയായ മൂത്ത കുട്ടി ദൃക്സാക്ഷിയാണ്.