വംശീയകലാപത്തിന്റെ ഭീതിയടങ്ങാത്ത മണിപ്പൂരില്‍ നിന്നും നടുക്കുന്ന പുതിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതഷേധവും ശക്തമാകുകയാണ്. കുക്കി വിഭാഗക്കാരനായ യുവാവിന ജീവനോടെയാണ് തീയിട്ടതെന്ന് കുക്കിവിഭാഗക്കാര്‍ ആരോപണമുയര്‍ത്തി. കുക്കിവിഭാഗക്കാരായ ആഞ്ചിലേറെപ്പേരെ കലാപകാരികള്‍ ജീവനോടെ ചുട്ടു കൊന്നിട്ടുണ്ടെന്ന് പരാതിയുണ്ട്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമുയര്‍ന്നു.
കുക്കിവിഭാഗക്കാരായ രണ്ടുസ്ത്രീകളെ ബലാത്സംഗംചെയ്ത് നഗ്‌നരാക്കി നടത്തിച്ച ദിവസംതന്നെയാണ് ഈ സംഭവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. മെയ് നാലിന് നടന്ന സംഭവമാണിതെന്നും കൊല്ലപ്പെട്ടത് കുക്കി വിഭാഗക്കാരനായ ലാല്‍ഡിൻതാംഗയാടെന്നും പൊലീസ് സൂപ്രണ്ട് മനോജ് പ്രഭാകര്‍ പറഞ്ഞു. സംഭവത്തില്‍ നേരത്തേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷിച്ചുവരുകയാണെന്നും അവര്‍ വ്യക്തമാക്കി.
അങ്ങേയറ്റം സങ്കടകരവും ലജ്ജാകരവുമായ കുറ്റകൃത്യമെന്ന് പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം ആരോപിച്ചു. ”മോദിജി അയല്‍രാജ്യത്തെ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു, പക്ഷേ, മണിപ്പുരിനെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു.”- ഇന്ത്യ സഖ്യം സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. മണിപ്പുരിലെ ഗുരുതരപ്രശ്‌നങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഇനിയും വേണ്ടവിധത്തില്‍ അഭിമുഖീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജാഥകളും പൊതുയോഗങ്ങളും പ്രതിഷേധപ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിച്ചുകൊണ്ട് പൊലീസ് ഉത്തരവിറക്കി. സംഘര്‍ഷസാധ്യത ഒഴിവാക്കാൻ വേണ്ടിയാണിതെന്നും വ്യക്തമാക്കി.