വൃക്കരോഗികളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വിവരം ഞെട്ടിക്കുന്നത്. കേരളത്തില്‍ വ്യാപകമാകുന്ന ഫേഷ്യല്‍ ക്രീമുകളില്‍ നിന്ന് ഉണ്ടാകുന്നത് ഗുരുതരമായ വൃക്ക രോഗം. മെര്‍ക്കുറി, ലെഡ് അടക്കമുള്ള ലോഹ മൂലകങ്ങളാണ് ഈ ക്രീമുകളില്‍ ഉള്ളത്. പല പേരുകളില്‍ ഓണ്‍ലൈൻ സൈറ്റുകളിലും ഫാൻസി കടകളിലും ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പനയും തുടരുകയാണ്.
മലപ്പുറം ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത് നാരായണനുമാണ് ഈ അപൂര്‍വ രോഗം പടരുന്നത് കണ്ടെത്തിയത്. കേരളത്തില്‍ കേസുകള്‍ കൂടുന്നെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നാണ് വ്യാജ ഫേഷ്യല്‍ ക്രീമുകള്‍ എത്തുന്നത്. ഇവയില്‍ കൂടിയ അളവില്‍ ലോഹ മൂലകങ്ങള്‍ അടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രത്തില്‍ പതയും ശരീരത്തില്‍ നീരുമാണ് അപൂര്‍വ്വരോഗത്തിന്റെ ലക്ഷണങ്ങള്‍. ജാഗ്രത വേണമെന്ന് ഡോക്ടര്‍മാര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചുകോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിയ വൃക്ക രോഗികളിലാണ് ഡോക്ടര്‍മാര്‍ ഒരേ ലക്ഷണങ്ങള്‍ കണ്ടത്. മൂത്രത്തില്‍ ചെറിയ തോതില്‍ പതയും ശരീരത്തില്‍ നീരുമായിരുന്നു ലക്ഷണങ്ങള്‍. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ക്ക് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മെര്‍ക്കുറി, ഈയം, കാഡ്മിയം, ആഴ്‍സനിക് തുടങ്ങിയ മൂലകങ്ങളുടെ അളവ് അനുവദനീയമായതിലും നൂറിലധികം മടങ്ങാണ് രോഗികളില്‍ കണ്ടത്.
എല്ലാവരും ഉപയോഗിച്ചത് ഒരേ തരത്തിലുള്ള വിവിധ പേരുകളില്‍ പുറത്തിറങ്ങിയ ഫേഷ്യല്‍ ക്രീമുകളാണ്. തുടക്കത്തില്‍ മുഖം വെളുത്തു തുടുക്കുമെങ്കിലും ഉപയോഗം നിര്‍ത്തിയാല്‍ അപകടമറിയാം.മറ്റ് ആശുപത്രികളിലും ഇത്തരം രോഗികള്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ അന്വേഷണത്തില്‍ വ്യക്തമായി. ചൈന, പാകിസ്ഥാൻ,തുര്‍ക്കി രാജ്യങ്ങളുടെ ലേബലിലാണ് ഉത്പന്നങ്ങള്‍ ഫാൻസി കടകളിലും ഓണ്‍ലൈൻ സൈറ്റുകളിലും വില്‍പ്പന നടത്തുന്നത്. ആരോഗ്യവകുപ്പിനെ വിഷയം അറിയിച്ചിട്ടുണ്ടെന്നും വലിയ ജാഗ്രത വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.