തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാല്‍ ഗുണം ചെയ്യില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്ന മുന്നറിയിപ്പും യോഗത്തിൽ ഉണ്ടായി.
മുഖ്യമന്ത്രിയുടെ പരുക്കൻ സമീപനം അംഗീകരിക്കാനാവില്ല. 50 അകമ്ബടി വാഹനങ്ങളുമായുളള യാത്ര സാധാരണക്കാര്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുകയാണ്. എന്തിനും ഏതിനും മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടു കാര്യമില്ല. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും വിമര്‍ശനമുണ്ടായി.
സര്‍ക്കാരിന്റെ മുഖം വികൃതമാണെന്നും തെറ്റുകള്‍ തിരുത്താതെ മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസും കൊണ്ടു കാര്യമില്ല. രണ്ടര വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സി.പി.ഐ മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനമുണ്ടായി.
സര്‍ക്കാരിെൻറ പലമേഖലകളിലും അഴിമതിയാണെന്ന് ചിലര്‍ വിമര്‍ശിച്ചു. സര്‍ക്കാരിനെ ഭൂമി- ക്വാറി മാഫിയയാണ് നിയന്ത്രിക്കുന്നത്. കോര്‍പറേറ്റ് സംഘത്തിന്റെ പിടിയിലാണിപ്പോള്‍ സര്‍ക്കാര്‍. മണ്ഡല സന്ദര്‍ശനത്തില്‍ പൗരപ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ചതു സാധാരണക്കാരാണ്. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്ബോള്‍ പാണ്ഡവരെ പോലെ ഇരിക്കരുതെന്നും വിദുരരായി മാറണമെന്നും അജിത് കൊളാടി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റേയും പാര്‍ട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നു. പഞ്ചപാണ്ഡവരെ പോലെ മൗനികളാകരുത്. എന്നിങ്ങനെ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് സി.പി.ഐ കൗണ്‍സില്‍ നടന്നത്. അടുത്ത കാലത്തൊന്നും സി.പി.ഐയുടെ ഭാഗത്തുനിന്നും ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നിരുന്നില്ല. സഹകരണ മേഖലയിലേതുള്‍പ്പെടെയുള്ള അഴിമതി വലിയ ചര്‍ച്ചക്കിടയാക്കി.