കാനഡയിലെത്തുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അടുത്തകാലത്തായി വൻ വര്‍ദ്ധനയാണുള്ളത്. ഈ വര്‍ഷം 2.6 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ അണ്ടര്‍ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ഡോക്ടറല്‍, ഇമിഗ്രേഷൻ പ്രോഗ്രാമിനായി കാനഡയിലെത്തിയിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ് അണ്ടര്‍ ഗ്രാജുവേറ്റ് പഠനത്തിന് വിദേശത്തു പോകുന്ന വിദ്യാര്‍ത്ഥികളില്‍ 80 ശതമാനവും കാനഡയിലെത്തുന്നു.
വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവും താമസ സൗകര്യത്തിനുള്ള പരിമിതികളും കാനഡയിലുണ്ട്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ, തൊഴില്‍ വിസ എന്നിവയില്‍ നിയന്ത്രണങ്ങളുമുണ്ട്. എന്നാല്‍ ആഗോള തലത്തില്‍ തൊഴിലില്ലായ്മ കുറഞ്ഞ രാജ്യമെന്ന രീതിയില്‍ കാനഡയ്ക്ക് പ്രസക്തിയുണ്ട്. അതേസമയം, ഇപ്പോള്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്ബോള്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകാൻ തയ്യാറെടുക്കുന്നവര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയ്‌ക്കെതിരായ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ പോകരുത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതലായി നിലനില്‍ക്കുന്ന ബ്രിട്ടീഷ് കൊളംബിയ, ടൊറോന്റോ സര്‍വകലാശാല ഉള്‍പ്പെടുന്ന പ്രദേശത്താണ് കൂടുതല്‍ ഇന്ത്യൻ വിദ്യാര്‍ത്ഥികളുമെത്തുന്നത്.
2023 ല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2024 വിന്റര്‍ സെമസ്റ്ററിലേക്ക് പ്രവേശനം നീട്ടിവയ്ക്കാം. അഡ്മിഷൻ ലഭിച്ചാല്‍ ഓഫര്‍ ലെറ്ററിന് ഒരുവര്‍ഷത്തോളം കാലാവധിയുണ്ട്. പ്രവേശനം നീട്ടിവയ്ക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയെ ഇ മെയില്‍ വഴി വിവരം അറിയിക്കണം. അപ്ലൈബോര്‍ഡ് വഴിയാണ് അഡ്മിഷൻ ലഭിച്ചതെങ്കില്‍ അവരെയും അറിയിക്കണം.
കാനഡ ഇമിഗ്രേഷന് ശ്രമിക്കുന്നവരും കാനഡയിലെത്തുന്ന തീയതി മുൻകൂട്ടി അറിയിക്കണം. കാനഡയിലെ ഇന്ത്യൻ എംബസി താത്കാലികമായി അടച്ചതിനാല്‍ പ്രശ്‌നങ്ങളില്‍ തീരുമാനമാകും വരെ കാത്തിരിക്കുന്നതാണ് നല്ലത്. വിസ നടപടികള്‍ നിറുത്തിവച്ചതിനാല്‍ വിസ ഇന്റര്‍വ്യൂ/സബ്മിഷനു പുതുക്കിയ തീയതി എടുക്കേണ്ടിവരും.
ഇപ്പോഴുള്ള കാനഡ- ഇന്ത്യ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം. അതിനാല്‍ ഉപരിപഠനത്തിനായി കാനഡ താത്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അല്പം കാത്തിരുന്ന് സുരക്ഷിതമായ ഉപരിപഠനം ഉറപ്പുവരുത്താനാണ് ശ്രമിക്കേണ്ടത്. ഇപ്പോള്‍ കാനഡയിലുള്ള ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി യാത്രകള്‍ കുറയ്ക്കാനും കൂടിച്ചേരലുകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം.