സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചെങ്കണ്ണ് രോഗം പടരുന്നു. രോഗം ബാധിച്ച് ഒട്ടേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രികളിലെത്തിയത്. ഇവരില്‍ അധികവും സ്കൂളില്‍പോകുന്ന കുട്ടികളാണ്. കണ്ണിന്റെ നേത്രപടലത്തിലുണ്ടാകുന്ന അണുബാധയും നീര്‍ക്കെട്ടുമാണ് ചെങ്കണ്ണിന് (കണ്‍ജങ്റ്റിവൈറ്റിസ്) കാരണം. ഇത് ബാക്ടീരിയയോ വൈറസോ കൊണ്ടാകാം. കൂടുതലും വൈറസ് അണുബാധമൂലമുള്ളതാണ്. അലര്‍ജികൊണ്ടും ചെങ്കണ്ണുണ്ടാകാം.
ലക്ഷണങ്ങള്‍: കണ്ണില്‍ ചുവപ്പുനിറം, ചൊറിച്ചില്‍, വേദന, വെള്ളമൊഴുകല്‍, പോള തടിപ്പ്, പീളകെട്ടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തില്‍ത്തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ചിലപ്പോള്‍ ഇത് നേത്രപടലത്തെ ഗുരുതരമായി ബാധിച്ചേക്കാം. രോഗംവന്നാല്‍ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടും. അതാണ് കണ്ണിന് ചുവന്ന നിറമുണ്ടാക്കുന്നത്.
സൂക്ഷിച്ചാല്‍ പകരില്ല: എളുപ്പത്തില്‍ പടരുന്ന രോഗമായതിനാല്‍ വീട്ടിലോ സ്ഥാപനത്തിലോ ഒരാള്‍ക്ക് വന്നാല്‍ എല്ലാവരിലേക്കും വ്യാപിക്കും. രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകുന്നതിലൂടെയോ, രോഗി ഉപയോഗിച്ച ടവ്വല്‍, കണ്ണട, കംപ്യൂട്ടര്‍ മൗസ്, ഭക്ഷണപ്പാത്രങ്ങള്‍, വെള്ള ടാപ്പ്, തോര്‍ത്ത്, പുസ്തകം, പേന തുടങ്ങിയവയിലൂടെയോ രോഗാണുക്കള്‍ പകരും.രോഗബാധയുള്ളവര്‍ പൊതു ഇടങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നതാണ് പകരാതിരിക്കാൻ നല്ലത്.
സ്വയം ചികിത്സിക്കരുത്: ഇപ്പോള്‍ അധികവും കണ്ടുവരുന്നത് വൈറസ്ബാധ കൊണ്ടുള്ള ചെങ്കണ്ണാണ്. സാധാരണ ഒരാഴ്ചയ്ക്കകം ഇതുമാറും. രോഗം വന്നവര്‍ സ്വയംചികിത്സിക്കരുത്. നേത്രരോഗവിദഗ്ധന്റെ ചികിത്സ തേടണം രോഗം ബാധിച്ചാല്‍ കണ്ണിന് പൂര്‍ണ വിശ്രമമാണ് ആവശ്യം. കണ്ണുകള്‍ ഇടയ്ക്കിടെ ശുദ്ധവെള്ളത്തില്‍ കഴുകിയാല്‍ രോഗാണുക്കള്‍ പെരുകുന്നത് തടയാം. കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം.