കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചാണ്. ചെലവിനു പണം കണ്ടെത്താൻ കടമെടുക്കുന്നു. കടം വാങ്ങി ശമ്ബളം കൊടുക്കുന്നു. നികുതി വരുമാനം വര്‍ദ്ധിക്കുന്നില്ല. യഥാസമയം നികുതി കുടിശിക പിരിക്കുന്നില്ല. മദ്യവും ലോട്ടറിയും കൊണ്ട് ഉപജീവനം തേടുന്നു, ശമ്ബളത്തിനും പെൻഷനുമായി വരുമാനം മുഴുവൻ ചെലവഴിക്കുന്നു. അനാവശ്യകാര്യങ്ങള്‍ക്കായി പണം ധൂര്‍ത്തടിക്കുന്നു…. എന്നിങ്ങനെ വിമര്‍ശനങ്ങള്‍ നീളുന്നു. കടം വാങ്ങി വാങ്ങി കേരളം ശ്രീലങ്കയെ പോലെ തകരുമോ എന്നതാണ് മറ്റൊരു ആശങ്ക.
ഓട പണിയാൻ പോലും കാശില്ല: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 50,000 കോടിക്കും 75,000 കോടിക്കും ഇടയില്‍ കേരളത്തിനു വരുമാന നഷ്ടമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നു. ചെക്‌പോസ്റ്റുകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ വൻ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. ഓട പോലും പണിയാൻ പറ്റാത്തത്ര ധനപ്രതിസന്ധിയിലാണു സര്‍ക്കാര്‍.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു വീതം വയ്‌ക്കേണ്ട ഫണ്ടില്‍ നിന്നുള്ള വിഹിതം കുറഞ്ഞത് 1.9 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണു കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. ഇക്കാര്യം പാര്‍ലമെന്റിലും പറഞ്ഞിട്ടുണ്ട്. ഒന്നിച്ചുനിന്ന് പോരാടാനും തയ്യാറാണ്. പക്ഷേ, സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്ന് സതീശൻ പറഞ്ഞു.
സബ്സിഡികള്‍ വെട്ടിക്കുറച്ചു: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളെയും സാമ്ബത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. സര്‍ക്കാരില്‍ നിന്നു ലഭിക്കാനുള്ള പത്തു രൂപ സബ്സിഡി കുടിശിക ലക്ഷങ്ങള്‍ കടന്നതോടെ നടത്തിപ്പുകാര്‍ വലഞ്ഞു. ഇതേതുടര്‍ന്ന് ഉച്ചയൂണിന്റെ നിരക്ക് 20ല്‍ നിന്ന് 30 രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. സബ്സിഡിയില്‍ ബാക്കി 41 കോടി ഉടൻ വിതരണം ചെയ്യുമെന്ന മന്ത്രി എം.ബി. രാജേഷിന്റെ ഉറപ്പിലാണ് കുടുംബശ്രീ പ്രവര്‍ത്തകർ ആശ്വസിക്കുന്നത്.
കടമെടുപ്പ് പരിധി ഉയര്‍ത്തില്ല: അധിക കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. കൊവിഡ് കാലത്ത് സംസ്ഥാനത്തിന്റെ അധിക കടമെടുപ്പ് പരിധി അഞ്ച് ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ സാമ്ബത്തികവര്‍ഷം മൂന്നര ശതമാനമായിരുന്നു. ഇത്തവണ മൂന്നു ശതമാനത്തിലധികം അധിക കടമെടുപ്പ് പാടില്ലെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാനത്തിന് കനത്ത പ്രഹരമായി. അധിക കടമെടുപ്പിലൂടെ 8000 കോടിയിലധികം രൂപ കൂടുതല്‍ ലഭിക്കുമായിരുന്നു. നിലവിലെ സാമ്ബത്തികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ ഒരു ശതമാനം അധിക കടമെടുപ്പ് അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ ഇതനുവദിക്കാൻ കഴിയില്ലെന്ന് അറിയിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം കേരളത്തിന് കത്തയച്ചു.