കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടില്‍ സര്‍ക്കാര്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടര്‍ മുട്ടട സ്വദേശി വിപിനെ( 50 ) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോടിന് വശത്ത് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.കാറില്‍ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും കണ്ടെത്തി.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയതാണെന്ന് കരുതുന്നു. ഇദ്ദേഹത്തിൻറെ ഭാര്യയും ഡോക്ടറാണ്. അസിസ്റ്റൻറ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.
നാട്ടുകാരാണ് തോട്ടില്‍ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം ഡോക്ടറുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന് വിഷാദ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.