കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായ പി.പി കിരണ്‍, സതീഷ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും മുൻ മന്ത്രി എ.സി മൊയ്തീന്റെ ബെനാമികളെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നാലെ എ.സി മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി വീണ്ടും നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മൊയ്തീന് കൂടുതല്‍ സാവകാശം നല്‍കില്ലെന്നാണ് വിവരം.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും എസി മൊയ്തീന്‍ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് എത്തുമ്ബോള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകള്‍ ലഭിക്കാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്ന് എ സി മൊയ്‌തീൻ ഇഡിയെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്‍റെ വീട്ടില്‍ കഴിഞ്ഞാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. 23 മണിക്കൂറോളം നീണ്ട റെയ്ഡില്‍ എസി മൊയ്തീന്റെ ഭാര്യയുടേയും മകളുടേയും പേരിലുള്ള അക്കൗണ്ടുകള്‍ ഇഡി പരിശോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീൻ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസിയുടെ നീക്കം സംസ്ഥാന സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുകയാണ്. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗവും, നിലവിൽ എംഎൽഎയും ആയ മൊയ്തീൻ ചോദ്യം ചെയ്യുന്ന ഹാജരാകുന്ന ദിനത്തിൽ തന്നെ അറസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. പാർട്ടിയുടെ പ്രബല നേതാവ് തന്നെ കരുവന്നൂർ കേസിൽ അഴിക്കുള്ളിൽ ആയാൽ അത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിൽ ആർക്കും എന്നതിൽ സംശയമില്ല.