കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻമന്ത്രിയുമായ എസി മൊയ്തീൻ എംഎൽഎയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മൊയ്തീന്റെ ബിനാമികള്‍ എന്ന് സംശയിക്കുന്ന മൂന്നുപേരുടേയും അക്കൗണ്ടുകളും മരവിപ്പിച്ചു. 22 മണിക്കൂര്‍ തുടര്‍ച്ചയായ പരിശോധനയ്‌ക്ക് ശേഷമാണ് അക്കൗണ്ടുകള്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. ബിനാമികളില്‍ മൂന്ന് പേരോട് ഓഫീസില്‍ ഇന്ന് ഹാജരാകാൻ നിര്‍ദ്ദേശം ഇഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
22 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് ഇന്ന് പുലര്‍ച്ചെ 5 മണിക്കാണ് അവസാനിച്ചത്. ഇന്നലെ രാവിലെയാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുൻ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എസി മൊയ്തീന്റെ വീട്ടിലും ബിനാമികള്‍ എന്ന് സംശയിക്കുന്ന മൂന്നുപേരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി മിന്നല്‍ റെയ്ഡ് നടത്തിയത്. കോടികളുടെ ബാങ്ക് തട്ടിപ്പില്‍ മൊയ്തീന് ബന്ധമുള്ളതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ടാണ് ഇഡി വീട്ടിലെത്തിയതെന്ന് എസി മൊയ്തീൻ വ്യക്തമാക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഇഡി സംഘം തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാക്കലല്ല ഇഡി സംഘത്തിന്റെ ലക്ഷ്യം, സംശയത്തിന്റെ മുനയില്‍ നിര്‍ത്തി വേട്ടയാടുക എന്നതാണെന്ന് മൊയ്തീൻ ആരോപിച്ചു.
കരുവന്നൂര്‍ ബാങ്കില്‍ നിന്നും മറ്റൊരു വ്യക്തിയ്‌ക്ക് വായ്പ ലഭിക്കാൻ ഞാൻ സഹായങ്ങള്‍ വഴിവിട്ട് സഹായങ്ങള്‍ ചെയ്തെന്ന ഇരിങ്ങാലക്കുട സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നില്‍ക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവില്‍ തനിക്കില്ലെന്നും മൊയ്തീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകള്‍, വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീൻ വ്യക്തമാക്കി.