അഞ്ചു വര്‍ഷം മുന്‍പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ അസ്ഥികൂടം ഛത്തീസ്ഗഡിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍.വാര്‍ത്താ അവതാരകയായ സല്‍മ സുല്‍ത്താനയുടെതെന്ന് കരുതപ്പെടുന്ന അസ്ഥികൂടമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്. സല്‍മയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുന്നിനിടെയാണ് മൃതദേഹാവശിഷ്ടം കണ്ടത്. മൃതദേഹം സല്‍മയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനോടൊപ്പം ഒരു ജോടി ചെരിപ്പും കണ്ടെടുത്തു. സല്‍മ സുല്‍ത്താനയെ കാണാതായ സംഭവത്തില്‍ കൊലപാതകം നടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തുന്നതിനായിട്ടാണ് നാലുവരിപ്പാതയില്‍ അന്വേഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കോര്‍ബയുടെ പ്രാന്തപ്രദേശമായ കുസ്മുണ്ടയിലെ താമസക്കാരിയായിരുന്നു സല്‍മ. കാണാതാകുമ്ബോള്‍ 25 വയസുണ്ടായിരുന്നു. വാര്‍ത്താ റിപ്പോര്‍ട്ടിംഗിന് പുറമെ സ്റ്റേജ് ഷോകളും മറ്റു പ്രോഗ്രാമുകളും ചെയ്തിരുന്നു. 2018 ഒക്ടോബര്‍ 21 ന് കുസ്മുണ്ടയില്‍ നിന്ന് കോര്‍ബയിലേക്ക് ജോലിക്കായി പോയെങ്കിലും പീന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും ഒരു തുമ്ബും കിട്ടിയില്ല. കാണാതായെന്ന പരാതിയെ തുടര്‍ന്ന് ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ദാരി എസ്പി റോബിൻസണ്‍ ഗുഡിയ ഈ വര്‍ഷം മേയ് മാസത്തില്‍ തീര്‍പ്പാക്കാത്ത കേസുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്‍റെ അഭാവം ചൂണ്ടിക്കാട്ടി സല്‍മ സുല്‍ത്താനയുടെ കേസ് പുനരന്വേഷിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കോര്‍ബയിലെ ഒരു ബാങ്കില്‍ നിന്ന് സല്‍മ ലോണ്‍ എടുത്തിരുന്നുവെന്നും അത് 2018 വരെ കാമുകനായ മധുര്‍ സാഹു തിരിച്ചടച്ചിരുന്നതായും കണ്ടെത്തി.എന്നാല്‍ 2019ന് ശേഷം വായ്പ തിരിച്ചടവ് മുടങ്ങി.കടം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോള്‍ മധുര്‍ അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍, സല്‍മയെ അഞ്ച് വര്‍ഷം മുമ്ബ് കൊലപ്പെടുത്തി മൃതദേഹം കോര്‍ബ-ദാരി റോഡില്‍ കുഴിച്ചിട്ടതായി പൊലീസിന് വിവരം ലഭിച്ചു.
മേയ് 30ന് സല്‍മയുടെ മൃതദേഹം കുഴിച്ചിടാന്‍ സാധ്യതയുള്ള സ്ഥലത്തെക്കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍, കോര്‍ബ-ദാരി റോഡിന്‍റെ ഭൂമിശാസ്ത്രപരമായ ഘടന പൂര്‍ണമായും മാറി. ഒറ്റപ്പാത നാലുവരി കോണ്‍ക്രീറ്റ് റോഡായി.കഴിഞ്ഞ ദിവസമാണ് അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹാവശിഷ്ടം ഡിഎന്‍എ പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മധുറിനെ പൊലീസ് അറസ്റ്റ് ചെയ്തു.