പൊൻകുന്നം ടൗണില്‍ ബിവറേജസ് മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ജപ്തിനടപടിയില്‍. സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതര്‍ പോലീസുമായെത്തി കെട്ടിടം ഒഴിപ്പിക്കാൻ ശ്രമിച്ചതോടെ ഇന്നലെ പകല്‍ മണിക്കൂറുകളോളം വില്‍പ്പന നിര്‍ത്തിവച്ചു. പിന്നീട് വൈകുന്നേരം തുറന്ന് വില്‍പ്പന പുനരാരംഭിച്ചു.
കെട്ടിട ഉടമയുടെ വായ്പകുടിശികയുടെ പേരിലാണ് ഈട് വച്ച ഈ കെട്ടിടം ജപ്തിയിലായത്. ബിവറേജസ് ശാല ഒഴിയണമെന്ന് ഹൈക്കോടതി വിധിയുമുണ്ടായിരുന്നു. കോര്‍പറേഷൻ ഇതിന് സാവകാശം ചോദിച്ചിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ല. ഇതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പോലീസ് സംഘവുമായെത്തി കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടത്.
അടപ്പിക്കാൻ ശ്രമിച്ചതോടെ കയറ്റിറക്കുതൊഴിലാളികള്‍ പ്രതിഷേധവുമായെത്തി. കൂലിയിനത്തില്‍ തങ്ങള്‍ക്ക് കിട്ടാനുള്ള കുടിശിക തീര്‍ത്തിട്ട് അടച്ചുപൂട്ടല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം. ബാങ്ക് അധികൃതരും ബിവറേജസ് അധികാരികളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഒടുവിൽ ബാങ്ക് അധികൃതര്‍ മടങ്ങിയതോടെ വില്‍പ്പനശാല തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു. ഓണക്കാലമായതിനാല്‍ ഏറെ കച്ചവടം കിട്ടേണ്ട സമയത്ത് പൂട്ടിയാല്‍ കോര്‍പറേഷൻ പ്രതിസന്ധിയിലാവുമെന്ന് തിരിച്ചറിഞ്ഞ് കെട്ടിടം ഒഴിയാൻ സാവകാശത്തിന് ശ്രമിക്കുന്നുണ്ട്.