മാസപ്പടി വിവാദത്തിനെതിരെ ചോദ്യങ്ങളുയര്‍ത്തി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. എല്‍.ഡി.എഫ് സര്‍ക്കാരിനെ ആക്രമിക്കാൻ പാവപ്പെട്ട പെണ്‍കുട്ടിയെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്? കണ്‍സല്‍ട്ടൻസി നടത്തുന്നതില്‍ എന്താണ് തെറ്റ്? അമിത് ഷായുടെ മകന് കണ്‍സള്‍ട്ടൻസിയില്ലേ? അത് തെറ്റാണോ?
നമ്മുടെ തകര്‍ന്നുപോയ എത്രയോ സ്ഥാപനങ്ങള്‍ കണ്‍സല്‍ട്ടൻസിയിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇവിടെ, വ്യക്തിഹത്യയാണ് ലക്ഷ്യം. അതിന് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കരുത്. വ്യക്തിഹത്യനടത്തി ഇടതുപക്ഷ പ്രസ്ഥാനത്തെ തകര്‍ത്തിട്ട് എന്തുനേട്ടമാണുള്ളത്?. എന്ത് സേവനത്തിനാണ് പണം നല്‍കിയതെന്ന് പറയേണ്ടത് ആ സ്ഥാപനമല്ലേ? എന്നാല്‍ അവര്‍ക്കതില്‍ പരാതിയില്ല.
പണം നല്‍കിയതിനും വാങ്ങിയതിനും തെളിവുണ്ട്. അത് ഔദ്യോഗിക സൈറ്റുകളില്‍ ഇവ ലഭ്യമാണെന്നും ജയരാജൻ പറഞ്ഞു. രാഷ്ട്രീയം, രാഷ്ട്രീയം പറഞ്ഞ് തീര്‍ക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്തു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജയരാജൻ പറഞ്ഞു. മാസപ്പടി വിവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി.