മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക്കുമായുള്ള ഇടപാട് സംബന്ധിച്ച കേസില്‍ സി.എം.ആർ.എല്‍. എം.ഡി. ശശിധരൻ കർത്തയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിങ്കളാഴ്ച ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. കമ്ബനിയുടെ ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോട് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ ഇ.ഡിക്ക് മുമ്ബിലെത്തിയിരുന്നില്ല.
കേസില്‍ ഇ.ഡി. നേരത്തെതന്നെ പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. ആദായനികുതി വകുപ്പ് ഇൻററിം സെറ്റില്‍മെന്റ് ബോർഡ് റിപ്പോർട്ടിന്റെ തുടർച്ചയായാണ് പരിശോധനകള്‍ നടത്തിയത്. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സി.എം.ആർ.എല്‍. ഉദ്യോഗസ്ഥരോടും എം.ഡിയോടും ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതിന്റെ തുടർച്ചയായി എക്സാലോജിക്കുമായി ബന്ധപ്പെട്ട കൂടുതല്‍പ്പേർക്കും ചോദ്യംചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നാണ് വിവരം.