ന്യൂഡല്‍ഹി: കശ്മീരിലെ നയസമീപനങ്ങളുടെ പേരില്‍ മോദി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്ല റഷീദ് നിലപാട് മാറ്റി. മോദി സര്‍ക്കാരിനു കീഴില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കൂടിയായ ഷെഹ്ല റഷിദ് ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിനും ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണറിനും കീഴില്‍ താഴ്‌വരയിലെ മനുഷ്യാവകാശങ്ങള്‍ മെച്ചപ്പെട്ടതായി ഷെഹ്‌ല എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ആം വകുപ്പ് റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഒരാളായിരുന്നു ഷെഹ്ല. പിന്നീട് അവര്‍ തന്റെ പേര് പരാതിക്കാരുടെ പട്ടികയില്‍ നിന്ന് പിൻവലിക്കുകയും ചെയ്തു.’ ഇത് സമ്മതിക്കുക വിഷമമാണെങ്കിലും മോദി സര്‍ക്കാരിനും, ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവര്‍ണറിനും കീഴില്‍ കശ്മീരിലെ മനുഷ്യാവകാശ റെക്കോഡ് മെച്ചപ്പെട്ടു. സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചത് നിരവധി ജീവനുകള്‍ രക്ഷിക്കാൻ സഹായകമായി’, ഷെഹ്ല കുറിച്ചു.