തുടര്‍ പഠനത്തിന് വായ്പ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടെയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യയാണ് (20) ആത്മഹത്യാ ശ്രമത്തിനിടെ ചികിത്സയിലിരിക്കെ മരിച്ചത്. 2022ല്‍ ബംഗളൂരു ദേവാമൃത ട്രസ്റ്റിന്‍റെ കീഴില്‍ നഴ്സിങ്ങിന് പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്‍റെ അധികാരികളെ വായ്പാ തട്ടിപ്പിന് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ഈ കാരണത്താല്‍ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസ് അടക്കാൻ പറ്റാതെ പഠനം മുടങ്ങി. പിന്നീട് അതുല്യ നേരിട്ട് കോളജില്‍ എത്തി 10,000 രൂപ അടച്ച് പ്രവേശനം ഉറപ്പാക്കി. വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ വിവിധ ബാങ്കുകള്‍ കയറിയിറങ്ങിയെങ്കിലും വായ്പ ലഭ്യമായില്ല. ഇതിന്‍റെ മനോവിഷമത്തില്‍ ആയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അതുല്യയെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒമ്ബതരയോടെ മരണം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങള്‍: അനു, ശ്രീലക്ഷ്മി.