ബെംഗളൂരു: മുൻ മിസ് ആന്ധ്ര വിദ്യാ ശ്രീയുടെ മരണത്തില്‍ സുഹൃത്തും ജിം പരിശീലകനുമായ യുവാവ് അറസ്റ്റില്‍. ജിം പരിശീലകൻ അക്ഷയിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 25നാണ് 25കാരിയായ മുൻ മിസ് ആന്ധ്ര വിദ്യാ ശ്രീയെ ചിക്കബാനവറിനടുത്തുള്ള കെമ്ബപുരയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണക്കേസിനാണ് ജിം പരിശീലകൻ അക്ഷയിനെ അറസ്റ്റ് ചെയ്തത്.
അമ്മ ത്രിവേണി, ഇളയ സഹോദരൻ മനോജ് എന്നിവരോടൊപ്പമായിരുന്നു വിദ്യാശ്രീ താമസിച്ചിരുന്നത്. എംസിഎ ബിരുദധാരിയായ വിദ്യാശ്രീ, അമേരിക്കൻ ബഹുരാഷ്ട്ര കമ്ബനിയായ ബ്ലൂ യോണ്ടറിലെ ജീവനക്കാരിയും മോഡലുമായിരുന്നു. മിസ് ആന്ധ്രാ പട്ടവും കരസ്ഥമാക്കിയിരുന്നു. 2021ല്‍ ബസവേശ്വര നഗറിലെ ജിം ഇൻസ്ട്രക്ടറായ അക്ഷയുമായി വിദ്യാശ്രീ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി. മാണ്ഡ്യ സ്വദേശിയായ ഇയാള്‍ കെങ്കേരിയിലാണ് താമസം.
അടുപ്പം വളര്‍ന്നപ്പോള്‍ അക്ഷയും വിദ്യാശ്രീയും ഡേറ്റിംഗ് ആരംഭിച്ചു. പലതവണ വിനോദയാത്ര പോയി. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചു. വിവാഹം കഴിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് വിദ്യാ ശ്രീ അക്ഷയിക്ക് പണം കടം നല്‍കി. എന്നാല്‍, പിന്നീട് അക്ഷയ് വിദ്യയില്‍ നിന്ന് അകന്നു. വിദ്യ മരിച്ചാലും താൻ കാര്യമാക്കില്ലെന്ന് അക്ഷയ് പറഞ്ഞു. ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നല്‍കുന്നത് അവസാനിപ്പിച്ചു.
വിദ്യാശ്രീ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് അഭിപ്രായവ്യത്യാസം രൂക്ഷമായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അക്ഷയ് സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. അക്ഷയുമായുള്ള ബന്ധത്തെക്കുറിച്ച് വിദ്യാശ്രീയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നെങ്കിലും എന്തുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്തതെന്ന് അവര്‍ക്കറിയില്ലായിരുന്നു.
വിദ്യാശ്രീയുടെ ഡയറിയിലെ വിവരങ്ങളാണ് അക്ഷയിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഡയറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അക്ഷയ് ആണെന്നും തന്നോട് മോശമായിട്ടാണ് പെരുമാറിയതെന്നും വിദ്യാശ്രീ എഴുതി. തനിക്ക് 1.76 ലക്ഷം രൂപ നല്‍കാനുണ്ടെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തെന്നും വിദ്യാശ്രീ ഡയറിയില്‍ കുറിച്ചു.