ഭഗവാൻ കൃഷ്ണനും രുക്മിണിയും തമ്മിലുള്ള ബന്ധത്തെ ലൗ ജിഹാദ് എന്ന് പരിഹസിച്ച് അസം പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാര്‍ ബോറ. സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് അസം സര്‍ക്കാര്‍. ഭൂപനെതിരെ പരാതി ലഭിച്ചാല്‍ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. ബോറയുടെ ‘ലവ് ജിഹാദ്’ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്നും പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
അസമിലെ ഗോലാഘട്ടില്‍ അടുത്തിടെ നടന്ന ട്രിപ്പിള്‍ കൊലപാതകം ‘ലവ് ജിഹാദ്’ ആണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മറുപടി നല്‍കവെയാണ് ഭൂപന്റെ വിവാദ പരാമര്‍ശം. ഹിന്ദു സ്ത്രീകളെ വശീകരിച്ച് മുസ്ലീം പുരുഷന്മാര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് വലതുപക്ഷ രാഷ്ട്രീയക്കാര്‍ പലപ്പോഴും ഉപയോഗിക്കുന്ന പദമാണ് ‘ലൗ ജിഹാദ്’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് മഹാഭാരത ഇതിഹാസത്തിലെ ശ്രീകൃഷ്ണന്റെയും രുക്മിണിയുടെയും, ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും വിവാഹങ്ങളെ ‘ലൗ ജിഹാദ്’ എന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ വളരെ വേഗമാണ് വൈറലായത്.
‘രാജാക്കന്മാര്‍ക്കിടയില്‍ പോലും ക്രോസ് വിവാഹങ്ങള്‍ നടക്കുന്നുണ്ട്. മഹാഭാരതത്തിലെ പ്രധാന കഥ, ഗാന്ധാരിയുടെ കുടുംബം അവള്‍ ധൃതരാഷ്ട്രനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ല എന്നതാണ്. ഭീഷ്മ പിതാമഹൻ വിവാഹത്തിന് നിര്‍ബന്ധിതനായി. ശകുനിയുടെ സഹോദരൻ തടവിലാക്കപ്പെട്ടു. പിന്നീട് അമ്മ പ്രതികാരം ചെയ്തു, അതും ലൗ ജിഹാദ്. ഗാന്ധാരിയുടെ വീട്ടുകാര്‍ എതിര്‍ത്തു, അതിനാല്‍ അവള്‍ അവളുടെ കണ്ണില്‍ ഒരു തുണി ധരിച്ചു. കൃഷ്ണൻ രുക്മിണിയെ കൊണ്ടുപോകാൻ വന്നപ്പോള്‍ അര്‍ജുൻ മറ്റൊരു വേഷത്തിലാണ് വന്നത്. അതും ലൗ ജിഹാദ് ആണ്’, ബോറ പറഞ്ഞു.
രാഷ്ട്രീയ-സമകാലീന വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്ബോള്‍ അതിലേക്ക് ഹിന്ദുമത ആചാരങ്ങളെയും ദൈവങ്ങളെയും വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് ഹിമന്ത ചോദിച്ചു. ‘ഇത് സനാതന ധര്‍മ്മത്തിന് എതിരാണ്, ഇത് ഹിന്ദു ധര്‍മ്മത്തിന് എതിരാണ്. നമ്മള്‍ മുഹമ്മദിനെയോ യേശുക്രിസ്തുവിനെയോ ഒരു മത വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് .ഭഗവാൻ കൃഷ്ണൻ രുക്മിണിയോട് അവളുടെ മതം മാറാൻ പറഞ്ഞിട്ടില്ല. ആരെങ്കിലും പരാതി നല്‍കിയാല്‍ ഇത്തരം അപവാദം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടി വരും’, മുഖ്യമന്ത്രി സൂചിപ്പിച്ചു.