പത്തനംതിട്ടയിലെ നൗഷാദ് തിരോധാനക്കേസില്‍ ട്വിസ്റ്റ്. കാണാതായ നൗഷാദിനെ കണ്ടെത്തി. ഭാര്യ അഫ്സാനയെ ഭയന്നാണ് നാടുവിട്ടതെന്ന് പോലീസ് കണ്ടെത്തിയ നൗഷാദ്. തൊമ്മൻകുത്ത് എന്ന സ്ഥലത്താണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നൗഷാദ് താമസിച്ചിരുന്നത്.
അവിടെ കൂലിവേലചെയ്തായിരുന്നു ഉപജീവനം. തന്നേത്തേടിയുള്ള അന്വേഷണങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നൗഷാദ് സ്ഥലത്ത് ഉള്ളതായി ഇയാള്‍ താമസിച്ചിരുന്ന പ്രദേശത്തെ ചിലര്‍ പോലീസിൻറെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഇയാളേക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രദേശവാസിയായ ജയ്മോൻ എന്ന പോലീസുകാരൻ സ്ഥലത്തെത്തുകയും നൗഷാദുമായി സംസാരിക്കുകയും ചെയ്തു.
വീട്ടില്‍നിന്ന് കാണാതായതിന് കേസുള്ളതോ ഭാര്യ തന്നെ കുഴിച്ചുമൂടിയെന്ന് പോലീസില്‍ മൊഴി നല്‍കിയതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷമായി വീട്ടുകാരുമായോ ഭാര്യയുമായോ ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നെന്നും നൗഷാദ് പറഞ്ഞു. ഭാര്യയുടെ അടുത്തേക്ക് പോകാൻ താല്‍പര്യമില്ലെന്നാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായുള്ള മൊഴി പോലീസിന് നല്‍കിയതെന്ന് അറിയില്ലെന്ന് നൗഷാദ് പറയുന്നു. ഭാര്യയുമായി ചില വഴക്കുകളൊക്കെ ഉണ്ടായിരുന്നു. കുടുംബവുമായി തനിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പേടിച്ചിട്ടാണ് ഭാര്യയുടെ അടുത്തുനിന്ന് പോന്നത്. അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും നൗഷാദ് പറഞ്ഞു. നിലവില്‍ നൗഷാദിനെ തൊടുപുഴയിലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഉച്ചയോടെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.
അതേസമയം സംഭവം കേരള പോലീസിനെ തീരാത്ത നാണക്കേടായി മാറുകയാണ്. വഴികളിൽ വൈരുദ്ധ്യം തോന്നി അഫ്സാനയെ ചോദ്യംചെയ്ത് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചു എന്ന രീതിയിലായിരുന്നു ഇന്നലെ നടന്ന പ്രചാരണങ്ങൾ. ശാസ്ത്രീയമായും സാങ്കേതികമായും പരിശോധനകൾ നടത്തിയാണ് അഫ്സാന നൗഷാദിനെ കൊലപ്പെടുത്തി എന്ന് പോലീസ് ഉറപ്പിച്ചത്. ഇവർ പറഞ്ഞ മൊഴികൾ പ്രകാരം വിവിധയിടങ്ങളിൽ ഇന്നലെ പോലീസ് മൃതദേഹത്തിനായി തിരിച്ചിലും നടത്തിയിരുന്നു. ഇപ്പോൾ ഈ സ്ത്രീയെ പോലീസ് ഭീഷണിപ്പെടുത്തി ചെയ്യാത്ത കുറ്റം സമ്മതിപ്പിച്ചു എന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്.