മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയില്‍ നിന്നും നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഞെട്ടിക്കുന്ന സംഭവത്തിലെ കുറ്റാരോപിതരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുകയാണ് എസ്.എഫ്.ഐ. പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള എസ്.എഫ്.ഐയുടെ ബാനറിനെതിരെ സന്ദീപ് വാചസ്പതി രംഗത്ത്.
‘മത തീവ്രവാദികള്‍ മണിപ്പൂരില്‍ നമ്മുടെ സഹോദരിമാരോട് കാണിച്ച കാട്ടാളത്തത്തെ എതിര്‍ക്കാൻ സ്വന്തം അമ്മയുടെ ഫോട്ടോ വെച്ച് പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ. ആലപ്പുഴ എസ്. ഡി കോളേജിൻ്റെ മുന്നില്‍ നിന്നുള്ള കാഴ്ച’, സന്ദീപ് തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. ബാനറില്‍ ചിത്രവും അദ്ദേഹം പങ്കുവെച്ചു. ‘ഒരു ജനത റേപ്പ് ചെയ്യുകയാണ്, റേപ്പ് അതിന്റെ സാംസ്കാരിക ചിഹ്നമാവുകയാണ്’ എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.
മത തീവ്രവാദികൾ മണിപ്പൂരിൽ നമ്മുടെ സഹോദരിമാരോട് കാണിച്ച കാട്ടാളത്തത്തെ എതിർക്കാൻ സ്വന്തം അമ്മയുടെ ഫോട്ടോ വെച്ച്…
Posted by Sandeep Vaachaspathi on Friday, 21 July 2023
അതേസമയം, മണിപ്പൂരിലെ സംഭവത്തിലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികള്‍ വീട് കത്തിച്ചത്. അറസ്റ്റിലായ ഹുയ്റെം ഹീറോദാസിന്‍റെ വീടാണ് ജനങ്ങള്‍ കത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയില്‍ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തികൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. 26 സെക്കൻഡ് ദൈര്‍ഘ്യമുള്ള വീഡിയോ രാജ്യവ്യാപക പ്രതിക്ഷേധത്തിന് കാരണമായി.
മെയ് 3 നാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് മാസത്തിന് ശേഷമാണ് ദൃശ്യങ്ങള്‍ ബുധനാഴ്ച പുറത്തുവന്നത്. ഇന്റര്‍നെറ്റ് നിരോധനം നീക്കിയതോടെ വീഡിയോ വൈറലാകുകയായിരുന്നു. അതേസമയം വീഡിയോയ്ക്കെതിരെ മണിപ്പൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും വധശിക്ഷ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യാഴാഴ്ച പറഞ്ഞു.