നമുക്കറിയാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ വര്‍ഷവും രാജ്യത്താകമാനം ആയിരത്തില്‍ താഴെ ഒഴിവുകളിലേക്ക് മത്സരിക്കുന്നത് ഏകദേശം 10 ദശലക്ഷം പേരാണ്. അതേസമയം സിവില്‍ ഓഫീസര്‍മാരില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. അവിടെയുള്ള മാധോ പത്തി എന്ന ഗ്രാമത്തില്‍ മിക്കവാറും എല്ലാ വീടുകളിലും ഒരു ഐഎഎസ് അല്ലെങ്കില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനുണ്ടാകും.
ആകെ 75 വീടുകള്‍ മാത്രമുളള ഈ ഗ്രാമത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 50 -ല്‍ കൂടുതലാണ്. ഈ ഗ്രാമത്തില്‍ മക്കള്‍ മാത്രമല്ല, മരുമക്കളും ഉദ്യോഗസ്ഥരുടെ തസ്തിക കൈകാര്യം ചെയ്യുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ കൂടാതെ, ISRO യിലും, ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലും ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ജോലി ചെയ്യുന്നു.
ഇത് മാത്രമല്ല, ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരായ സവിശേഷമായ റെക്കോര്‍ഡും ഈ ഗ്രാമത്തിലുണ്ട്. 1955 -ല്‍ പരീക്ഷ പാസ്സായ കുടുംബത്തിലെ മൂത്ത സഹോദരന്‍ വിനയ് കുമാര്‍ സിംഗ് ബീഹാര്‍ ചീഫ് സെക്രട്ടറിയായിട്ടാണ് വിരമിച്ചത്. വിനയ് കുമാര്‍ സിങ്ങിന്റെ രണ്ട് സഹോദരങ്ങളായ ചത്രപാല്‍ സിംഗ്, അജയ് കുമാര്‍ സിംഗ് എന്നിവര്‍ 1964 -ല്‍ പരീക്ഷ പാസ്സായി. നാലാമത്തെ സഹോദരന്‍ ശശികാന്ത് സിംഗ് 1968 -ല്‍ ഐഎഎസ് ആയി. ചത്രപാല്‍ സിംഗ് തമിഴ്‌നാട് ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1914 -ലാണ് ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസ്സാകുന്നത്. പ്രശസ്ത കവി വാമിക് ജൗന്‍പുരിയുടെ പിതാവായ മുസ്തഫ ഹുസൈനാണ് മാധോ പത്തിയില്‍ നിന്നുള്ള ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥന്‍. അതിനുശേഷം അവിടെ നിന്ന് ഇന്ദു പ്രകാശ് 1952 -ല്‍ ഐഎഎസ് ഉദ്യോഗസ്ഥയായി. അവരാണ് സിവില്‍ സര്‍വീസിനെ ഗൗരവമായി എടുക്കാന്‍ ഈ ഗ്രാമത്തിലെ യുവാക്കളെ പ്രോത്സാഹിപ്പിച്ചത്.
മാധോ പത്തിയിലെ മിക്കവാറും എല്ലാ വീടുകളിലും സിവില്‍ സര്‍വീസ് അംഗങ്ങളുണ്ടെങ്കിലും, ഗ്രാമത്തിന്റെ അവസ്ഥ ശോചനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഇടക്കിടെ തടസ്സപ്പെടുന്ന വൈദ്യുതി വിതരണവുമെല്ലാം ഗ്രാമത്തിന്റെ ശാപങ്ങളാണ്. എന്നാല്‍, അതിലും കഷ്ടം, ഐഎഎസ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോച്ചിംഗ് സെന്റര്‍ പോലും ഗ്രാമത്തില്‍ ഇല്ല എന്നതാണ്. സൗകര്യങ്ങളൊന്നുമില്ലാതെ തന്നെ, യഥാര്‍ത്ഥ അര്‍പ്പണബോധത്തോടെയും കഠിനാധ്വാനത്തിലൂടെയും ഏകാഗ്രതയോടെയും അവര്‍ അവരുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നു.