പട്ന: സുഹൃത്തുക്കളുമായി പന്തയം വച്ച് ‘മോമോസ്’ കഴിച്ച 25 കാരൻ മരിച്ചു. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബിപിൻ കുമാര്‍ പാസ്വാൻ എന്ന 25 കാരനാണ് അമിതമായ അളവില്‍ മോമോസ് കഴിച്ച് മരിച്ചത്. അതേസമയം മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പിതാവിന്റെ ആരോപണം.
ബദിഹാരിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൊബൈല്‍ റിപ്പയര്‍ ഷോപ്പിലാണ് പാസ്വാൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്‌ച പതിവുപോലെ കടയില്‍ പോയ ഇയാള്‍ പിന്നീട് സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തി. സുഹൃത്തുക്കള്‍ പാസ്വാനോട് മോമോസ് ചലഞ്ച് നടത്താൻ വെല്ലുവിളിച്ചു. പന്തയത്തിൻ്റെ ഭാഗമായി ഇയാള്‍ 150 ലധികം മോമോസാണ് കഴിച്ചത്.
മോമോസ് കഴിച്ചതിന് ശേഷം ബിപിൻ്റെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിപിൻ്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. യുവാവിന്റെ മരണത്തിന് ശേഷം പിതാവ് സുഹൃത്തുക്കള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തി. മോമോസ് ഈറ്റിംഗ് ചലഞ്ച് തന്റെ മകനെ കൊല്ലാൻ മനഃപൂര്‍വം ചെയ്തതാണെന്നും ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് കൊലപാതകം നടത്തിയതെന്നും പിതാവ് ആരോപിച്ചു.