തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാൻ ഖുർഷിദിന് എതിരെ കേസ്. സല്‍മാൻ ഖുർഷിദിന്റെ അനന്തരവളും സമാജ് വാദി പാർട്ടി നേതാവുമായ മരിയ ആലം ഖാന് എതിരെയും ഉത്തർപ്രദേശ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ഇന്ത്യാസഖ്യം സ്ഥാനാർഥി നവല്‍ കിഷോർ സാക്ക്യയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് മരിയ ആലം ഖാൻ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തതെന്നാണ് പരാതി.
തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മരിയ ആലം ഖാൻ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തത്. സംഘി സർക്കാരിനെ പരാജപ്പെടുത്താൻ വോട്ടിലൂടെ ജിഹാദ് ചെയ്യണം എന്നായിരുന്നു മരിയയുടെ ആഹ്വാനം.വിവാദമായ പരാമർശം മരിയ നടത്തിയ യോഗത്തില്‍ സല്‍മാൻ ഖുർഷിദും ഭാര്യ ലൗസി ഖുർഷിദും പങ്കെടുത്തിരുന്നു. മതത്തിന്റെ പേരില്‍ വോട്ട് അഭ്യർത്ഥിച്ച മരിയ ആലം ഖാൻ തിരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ഉത്തർപ്രദേശ് പോലീസ് പറഞ്ഞു.
With Unity, Do Vote Jihad: Samajwadi Party leader Maria Alam Khan in Farrukhabad, Uttar Pradesh pic.twitter.com/42nVej6aGH
— IANS (@ians_india) April 30, 2024
എന്നാല്‍, ജിഹാദ് പരാമർശത്തെ മരിയ ന്യായീകരിച്ചു. ഉറുദുവില്‍ ജിഹാദിന്റെ അർത്ഥം പൊരുതുക എന്നാണ്. വോട്ടിങ്ങില്‍ താത്പര്യം ഇല്ലായ്മ കാണിക്കുന്ന സ്വന്തം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ജിഹാദ് എന്ന പദം ഉപയോഗിച്ചതെന്ന് മരിയ പറഞ്ഞു.മരിയ ആലം ഖാന് പിന്തുണയുമായി സമാജ്വാദി പാർട്ടിയും രംഗത്തെത്തി. മുസ്ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് പ്രേരിപ്പിക്കാനാണ് ജിഹാദ് എന്ന പദം മരിയ ഉപയോഗിച്ചതെന്നാണ് സമാജ് വാദി പാർട്ടിയുടെ നിലപാട്.