തൃശൂരില്‍ റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പന്നിക്ക് വച്ച കെണിയില്‍ കുടുങ്ങിയാണ് ആന ചെരിഞ്ഞതെന്നാണ് സംശയം. ഷോക്കേറ്റാണോ ആന ചെരിഞ്ഞതെന്നാണ് സംശയം ഉയരുന്നത്. ആനയെ കുഴിച്ചിട്ട റബര്‍ തോട്ടത്തിന്റെ ഉടമ റോയിയും സുഹൃത്തുക്കളുമാണ് പന്നിയെ കുടുക്കാൻ വൈദ്യുതി കെണി ഒരുക്കിയത്.
അതേസമയം, ചത്ത ആനയെ കുഴിച്ചിടാൻ പാലായില്‍ നിന്ന് നാലംഗ സംഘം സഹായത്തിനെത്തിയെന്നും വിവരമുണ്ട്. റോയി ഇവര്‍ക്ക് രണ്ടുലക്ഷത്തിലേറേ രൂപ നല്‍കിയെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. പാലായില്‍ നിന്നെത്തിയ സംഘം റോയിയുടെ സുഹൃത്തുകളായിരുന്നു. ആനയെ കുഴിച്ചിട്ടതും കൊമ്ബെടുത്തതും പാലാ സംഘമാണെന്നാണ് സൂചന.
ഇവര്‍ ആനയുടെ കൊമ്ബ് മലയാറ്റൂരിലെ കൊമ്ബ് കടത്തുകാര്‍ക്ക് കൈമാറി. സംഭവത്തില്‍ റോയിയും പാലാ സംഘവും ഒളിവിലാണ്. ഇവര്‍ക്കായി വനംവകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആനക്കൊമ്ബ് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരുടെ മൊഴിയെ തുടര്‍ന്നാണ് തൃശൂരില്‍ നിന്ന് ആനയുടെ ജഡം കണ്ടെത്തിയത്.ചേലക്കര വാഴക്കോട് റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിന് പിന്നില്‍ ആനക്കൊമ്ബ് കടത്ത് സംഘമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
എറണാകുളം പട്ടിമറ്റത്ത് പിടിയിലായ നാല് പ്രതികളില്‍ ഒരാളെ വനം വകുപ്പ് ചോദ്യം ചെയ്തതോടെയാണ് ആനയെ റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ടതായി വിവരം ലഭിച്ചത്. ആനക്കൊമ്ബ് വില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അഖില്‍ മോഹനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ബാക്കി മൂന്ന് പ്രതികള്‍ റിമാൻഡിലാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ചാണ് റബര്‍ തോട്ടത്തില്‍ കുഴിച്ചിട്ട ആനയുടെ ജഡം പുറത്തെടുത്തത്. ആനയുടെ കൊമ്ബിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടത്.15 വയസ്സില്‍ താഴെ പ്രായമുള്ള ആനയാണ് ചെരിഞ്ഞതെന്നാണ് സൂചന. ജഡം മറവ് ചെയ്ത തോട്ടത്തിന്‍റെ ഉടമ റോയ് ഒളിവിലാണ്. തൃശൂര്‍ ചേലക്കര മുള്ളൂര്‍ക്കര വാഴക്കോട് റബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബര്‍ എസ്റ്റേറ്റിലാണ് ആനയെ കുഴിച്ചിട്ടത്.