സഞ്ചരിക്കുന്ന മദ്യവില്പനശാല പ്രവര്‍ത്തിച്ചിട്ടും അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. പാലക്കാട് കിഴക്കഞ്ചേരി കൊട്ടേക്കുളത്ത് സഞ്ചരിക്കുന്ന മദ്യവില്‍പ്പനശാല ഇരുപത്തിനാലു മണിക്കൂര്‍ പ്രവര്‍ത്തിച്ചതായാണ് പരാതി. ഇവിടെ പെഗ്ഗ് ആയും ബോട്ടിലായും ആവശ്യക്കാരുടെ താല്പര്യത്തിനനുസരിച്ചു ഇന്ത്യൻ നിര്‍മ്മിത വിദേശ മദ്യം സുലഭമാണ്.
കിഴക്കഞ്ചേരി പഞ്ചായത്തിലെ മൂന്നിലൊന്ന് വാര്‍ഡുകളില്‍ ഒരു വ്യക്തിയാണ് അധികൃതരുടെ ഒത്താശയോടെ മദ്യ വില്‍പ്പന നടത്തുന്നത് എന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്.കോട്ടേക്കുളം സെന്ററില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന മദ്യവില്പന സംഘങ്ങളുണ്ട്. ഇവരെ പിടികൂടാൻ എത്തുന്ന എക്‌സൈസ് പാര്‍ട്ടിയുടെ വരവും തിരിച്ചുപോക്കും സ്ഥിരമാണ്. ഇവിടെയുള്ള സി.സി.ടി.വി പരിശോധിച്ചാല്‍ എന്തൊക്കെ സെന്ററില്‍ മദ്യ വില്പന നടക്കുന്നു എന്നറിയാമെന്നിരിക്കെ ഇതുവരെ അത്തരം പരിശോധനകള്‍ നടത്തിയിട്ടില്ല.
പുലര്‍ച്ചെ അഞ്ചരക്ക് തുടങ്ങുന്ന വില്പന രാത്രി പതിനൊന്ന് വരെ നീളും. രാവിലെ തോട്ടങ്ങളിലേക്ക് പണിക്കായി പോകുന്നവരാണ് അതിരാവിലത്തെ കസ്റ്റമേഴ്സ്. റീട്ടെയില്‍ വില്പനയാണ് പിന്നെ. സെന്ററില്‍ വന്ന് സാധനം വാങ്ങിക്കൊണ്ടു പോകാൻ കഴിയില്ലെങ്കില്‍ സ്ഥലവും അളവും പറഞ്ഞാല്‍ മതി മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചു കൊടുക്കാനും സംവിധാനമുണ്ട്. റേറ്റില്‍ ചെറിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നു മാത്രം. ഡ്രൈ ഡേ ദിനങ്ങളിലാണ് റേറ്റ് കൂടുതല്‍ ഉയരുക.വടക്കഞ്ചേരി, ചിറ്റിലഞ്ചേരി, ചുവന്ന മണ്ണ് തുടങ്ങിയ സ്ഥലങ്ങളിലെ ബീവറേജസിന്റെ ഔട്ട് ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങി സ്ഥലത്തെത്തിക്കാൻ പ്രത്യേക പരിശീലനം നേടിയ ഏജന്റുമാരുമുണ്ട്.